തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂരിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഉയർന്ന ചൂട് സൂര്യാഘാതം, നിർജലീകരണം, സൂര്യാതപം, തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതേസമയം, തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ഉച്ചയ്ക്കുശേഷം ചെറിയ വേനൽമഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് വിവരം.
സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ
1. അമിതമായ വിയർപ്പ്
2.വിളർത്ത ശരീരം
3.പേശിവലിവ്
4.ക്ഷീണം
5.തലകറക്കം
6.തലവേദന
7.ഓക്കാനവും ഛർദ്ദിയും
8.അബോധാവസ്ഥ
ശ്രദ്ധിക്കാം
• ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽപ്പോലും ഓരോ മണിക്കൂർ കൂടുമ്പോഴും രണ്ട് മുതൽ നാല് ഗ്ലാസ് വെള്ളം കുടിക്കുക. നന്നായി വിയർപ്പുള്ളവർ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കുക. പഴങ്ങൾ ധാരാളം കഴിക്കുക.
•വെയിലത്ത് ജോലി സമയം ക്രമീകരിക്കുക. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെയുള്ള സമയം വിശ്രമിക്കുക. രാവിലെയും വൈകിട്ടും കൂടുതൽ സമയം ജോലി ചെയ്യാം.
•കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. വെയിലത്ത് ജോലി ചെയ്യുമ്പോൾ ഇടയ്ക്കിടെ തണലത്തേക്ക് മാറിനിൽക്കണം. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.
•പ്രായാധിക്യമുള്ളവരും (65 വയസിന് മുകളിൽ) കുഞ്ഞുങ്ങളും (നാല് വയസിന് താഴെ) മറ്റ് രോഗങ്ങൾക്ക് ചികിത്സ നടത്തുന്നവരും ശരീരോഷ്മാവ് ശ്രദ്ധിക്കുക.
•വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും മുറികളിലെ ചൂട് (പ്രത്യേകിച്ച് ടിൻ/ ആസ്ബസ്റ്റോസ് മേൽക്കൂരയാണെങ്കിൽ) പുറത്ത് പോകത്തക്ക രീതിയിൽ വാതിലുകളും ജനലുകളും തുറന്നിടുക.
•വെയിലത്ത് പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |