തിരുവനന്തപുരം: ഷെയർ മാർക്കറ്റ് ട്രേഡിംഗിലൂടെ വൻതുക ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് തലസ്ഥാനത്ത് മൂന്നുപേരിൽ നിന്ന് ഓൺലൈൻ വഴി 90 ലക്ഷം രൂപ തട്ടിയെടുത്തു. സമൂഹ മാദ്ധ്യമമായ ടെലഗ്രാമിലൂടെ ലിങ്ക് അയച്ചു നൽകിയായിരുന്നു തട്ടിപ്പ്. സൈബർ, വഞ്ചിയൂർ പൊലീസിൽ ലഭിച്ച പരാതികളിൽ തട്ടിപ്പുകാരെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. അന്തർ സംസ്ഥാന തട്ടിപ്പുകാരാണ് ഇതിന് പിന്നിലെന്നാണ് നിഗമനം.
ബാങ്ക് അക്കൗണ്ട്, യു.പി.ഐ ഇടപാടിലൂടെയുമാണ് തട്ടിപ്പുകാർ പണം കൈപ്പറ്റിയത്.
ആനയറ പൂന്തി റോഡ്, കരമന തളിയൽ, കൈതമുക്ക് സ്വദേശികളിൽ നിന്നാണ് പണം തട്ടിയത്. ആനയറ സ്വദേശിക്ക് 35 ലക്ഷം, കൈതമുക്ക് സ്വദേശിക്ക് 21,36,000 രൂപ, തളിയൽ സ്വദേശിക്ക് 3,40,849 രൂപ എന്നിങ്ങനെയാണ് നഷ്ടമായത്. ഷെയർ മാർക്കറ്റിൽ ട്രേഡ് ചെയ്ത് നാല് റൗണ്ട് കഴിയുമ്പോൾ ലാഭം ഉൾപ്പെടെ വൻതുക ലഭിക്കുമന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
കൈതമുക്ക് സ്വദേശിയുടെ വാട്സാപ്പ് നമ്പരിനെ ഗ്രൂപ്പിൽ ചേർത്ത് ഗൂഗിൾ വർക്കിംഗ് കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയവർ പരിചയപ്പെട്ടത്. പിന്നാലെ ടെലഗ്രാം ലിങ്ക് അയച്ചു നൽകി. തുടർന്ന് ഓരോ ടാസ്ക് നൽകി. വിജയിച്ചെന്ന് പറഞ്ഞ് ആദ്യം 5,000 രൂപ നൽകി. തുടർന്നുള്ള റൗണ്ടുകളിൽ മുൻകൂർ പണം നൽകണമെന്നും ഇത് ഷെയർ മാർക്കറ്റിൽ ട്രേഡ് ചെയ്യുമെന്നും ഇതിലൂടെ വൻതുക തിരികെ ലഭിക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മറ്റുരണ്ടുപേരെ തട്ടിപ്പിന് ഇരയാക്കിയതും ഇതേ രീതിയിലാണ്. പണം നൽകിയവർക്ക് തുടർന്ന് അറിയിപ്പൊന്നും ലഭിക്കാത്തതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്.
തലസ്ഥാനത്ത് ഒരു മാസത്തിനിടെ ഓൺലൈൻ വഴി രണ്ടുകോടിയുടെ തട്ടിപ്പ് നടന്നതായാണ് വിവരം.
ലിങ്ക് ഷെയർ ചെയ്തും തട്ടിപ്പ്
മൊബൈലിൽ ലിങ്ക് ഷെയർ ചെയ്ത് പണം തട്ടുന്ന സംഘങ്ങളും സജീവമാണ്. ലിങ്ക് തുറക്കുന്നതോടെ അക്കൗണ്ട്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കും. വിശ്വസനീയമെന്ന് തോന്നിക്കുന്ന എന്തെങ്കിലും സന്ദേശത്തോടൊപ്പമാകും ലിങ്ക് ഉണ്ടാവുക. ഇത് തുറക്കുന്നതോടെ ഫോണിൽ ഓട്ടോമാറ്റിക്കായി ഒരു ആപ്ലിക്കേഷൻ ഓണാകും. ഇത് ഹിഡൺ (രഹസ്യ) മോഡിലായതിനാൽ ഉടമയ്ക്ക് കാണാനാവില്ല. ഫോൺ പ്രവർത്തിപ്പിക്കുമ്പോഴൊക്കെ ആപ്പ് പിന്നണിയിൽ പ്രവർത്തിക്കും. ഇതുവഴി അക്കൗണ്ട് വിവരമടക്കം ചോർത്തിയാണ് തട്ടിപ്പ്. ഒ.ടി.പി പോലും ഇങ്ങനെ തട്ടിപ്പുകാർക്ക് അറിയാനാകും. അപരിചിത ലിങ്കുകൾ അടക്കം തുറക്കാതിരിക്കുകയാണ് തട്ടിപ്പിൽ വീഴാതിരിക്കാനുള്ള പോംവഴി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |