കൊച്ചി : കൊച്ചി നഗരത്തിലെ മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച് ഷെയർ ഓട്ടോകൾ സർവീസ് നടത്തും. ഇതിനായുള്ള പഠനവും മറ്റ് നടപടികളും അവസാന ഘട്ടത്തിലാണ്. ഫീഡർ സർവീസിന്റെ ഭാഗമായി ഷെയർ ഓട്ടോ നിരത്തിലിറക്കുന്നത് സംബന്ധിച്ച് കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡ് പഠനം തുടങ്ങിയിട്ട് നാളുകളായി. യാത്രക്കാർ കൂടുതൽ ഉള്ള സമയം, ഓട്ടോകൾക്കുള്ള ഡിമാൻഡ് തുടങ്ങിയവയാണ് ഇപ്പോൾ പഠനവിധേയമാക്കുന്നത്.
സംസ്ഥാനത്തിന് അപരിചിതമാണെങ്കിലും ഷെയർ ഓട്ടോ സംവിധാനം ഡൽഹി, മുംബയ്, ജയ്പൂർ തുടങ്ങിയ നഗരങ്ങളിൽ ഏറെ പ്രചാരമുള്ളതാണ്. ലാഭകരവും സുഗമവുമായ യാത്രാ സംവിധാനമാണിത്. 2022ൽ മോട്ടോർ വാഹന വകുപ്പ് ഷെയർ ഓട്ടോ സർവീസിന് പച്ചക്കൊടി കാട്ടിയിരുന്നെങ്കിലും പിന്നീട് നടപടികളൊന്നുമായില്ല. സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകൾ ശക്തമായ എതിർപ്പ് ഉന്നയിച്ചതിനാലാണ് പദ്ധതി നടപ്പാകാതെ പോയത്.
ഷെയർ ഓട്ടോ സംവിധാനം
മെട്രൊ യാത്ര ആയാസരഹിതവും ചെലവ് കുറഞ്ഞതുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഷെയർ ഓട്ടോ സംവിധാനം പരിഗണിക്കുന്നത്. മെട്രൊ സ്റ്റേഷനിൽ ഇറങ്ങുന്നവർക്ക് മതിയായ യാത്രാ സൗകര്യം ഇല്ലെന്നതിനാലാണ് ഇത്തരം സംവിധാനത്തെ കുറിച്ച് ഗൗരവമായി പരിഗണിക്കുന്നത്.
ഇ ഓട്ടോകളാണ് പ്രധാനമായും ഉപയോഗപ്പെടുത്തുക. ഒരു ഓട്ടോയിൽ നാല് യാത്രക്കാരെ കയറ്റാനാണ് അനുമതി. രണ്ട് കലോമീറ്റർ ദൂരത്തേക്ക് കുറഞ്ഞത് പത്ത് രൂപ നിരക്കിലാകും ഓടുക.
മറ്റു ഓട്ടോകൾക്ക് ദോഷമാകില്ല
മെട്രൊയിൽ മുപ്പത് രൂപയ്ക്ക് യാത്ര ചെയ്ത ശേഷം ലക്ഷ്യ സ്ഥാനത്തെത്താൻ 50രൂപ ചെലവാക്കേണ്ടി വരുന്നു എന്ന യാത്രക്കാരുടെ പരാതിക്ക് പരിഹാരം കൂടിയാണ് ഷെയർ ഓട്ടോ സൗകര്യം. ഷെയർ ഓട്ടോ സർവീസ് പൈലറ്റ് പദ്ധതി നടപ്പാക്കാൻ കഴിയുന്ന സ്റ്റേഷനുകളെ കുറിച്ചും പഠനം നടക്കുകയാണ്. വിദ്യാഭ്യാസ മേഖലയും ഐ.ടി മേഖലയും അടങ്ങുന്ന സ്ഥലങ്ങൾക്കാണ് പ്രഥമ പരിഗണന. മറ്റു ഓട്ടോറിക്ഷകളുടെ വരുമാനത്തെ ബാധിക്കാത്ത വിധമായിരിക്കും ഷെയർ ഓട്ടോ സംവിധാനം ഏർപ്പെടുത്തുക.
നിർദേശം വെറുതെയായി
ജസ്റ്റിസ് എം.രാമചന്ദ്രന്റെ അദ്ധ്യക്ഷതയിലുള്ള യാത്രാ നിരക്കു പരിഷ്‌കരണ ( ഫെയർ റിവിഷൻ) കമ്മിറ്റി നഗരത്തിൽ ഷെയർ ഓട്ടോ അനുവദിക്കുന്നതു സംബന്ധിച്ച് മുൻപ് അനുകൂല റപ്പോർട്ട് സമർപ്പിച്ചിരുന്നു. 2017ൽ കൊച്ചിയിൽ ഷെയർ ഓട്ടോയുടെ സാദ്ധ്യത സംബന്ധിച്ചു പഠനം നടന്നിരുന്നു. റപ്പോർട്ടും സമർപ്പിച്ചതാണ്. മാത്രമല്ല, ഇതുസംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടാൻ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടതുമാണ്. 2021ലും 22ലും സമാന പഠനങ്ങൾ വേറെയും നടന്നു. പക്ഷേ എങ്ങുമെത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |