SignIn
Kerala Kaumudi Online
Sunday, 28 April 2024 4.45 AM IST

ചീഫ് ജസ്റ്റിസിന് അഭിഭാഷകരുടെ കത്ത് ജുഡിഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ നിക്ഷിപ്ത താത്പര്യക്കാർ  രാഷ്ട്രീയ സമ്മർദ്ദം പ്രയോഗിക്കുന്നു

supreme-court

ന്യൂഡൽഹി: പ്രത്യേക താത്പര്യം വച്ചുപുലർത്തുന്നവരുടെ സംഘം ജുഡിഷ്യറിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും രാഷ്ട്രീയ സമ്മർദ്ദം പ്രയോഗിക്കുന്നുവെന്നും ആരോപിച്ച് രാജ്യത്തെ 600ലധികം അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് കത്ത് നൽകി. ചീഫ് ജസ്റ്റിസിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കത്ത്.

രാഷ്ട്രീയ വ്യക്തിത്വങ്ങൾ ഉൾപ്പെട്ടതും അഴിമതി ആരോപണ കേസുകളിലുമടക്കം ജുഡിഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ട് നിക്ഷിപ്ത താത്പര്യക്കാരുടെ സംഘം പ്രവർത്തിക്കുന്നുവെന്നും കത്തിൽ ആരോപിക്കുന്നു. അനുകൂല ജുഡിഷ്യൽ ഉത്തരവുകൾ നേടാൻ രാഷ്ട്രീയ സമ്മർദ്ദം പ്രയോഗിക്കുന്നു. ജുഡിഷ്യറിക്ക് ഇപ്പോൾ സുവർണ കാലഘട്ടമല്ലെന്ന രീതിയിൽ പ്രചാരണം നടത്തുന്നു. ജുഡിഷ്യറിക്ക് മികച്ച ഇന്നലെകൾ ഉണ്ടായിരുന്നുവെന്നു പറഞ്ഞ് ഇപ്പോഴത്തെ കോടതി നടപടികളെ ഇകഴ്ത്താൻ ശ്രമിക്കുന്നുവെന്നും കത്തിലുണ്ട്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌‌രിവാൾ ഉൾപ്പെടെ രാഷ്ട്രീയ പ്രമുഖരുടെ അറസ്റ്റടക്കമുള്ള വിവാദങ്ങൾ തുടരുന്നതിനിടെയാണ് ഒരു സംഘം അഭിഭാഷകരുടെ കത്ത്. മദ്യനയക്കേസിൽ ബി.ആർ.എസ് നേതാവ് കെ.കവിതയുടെ ജാമ്യാവശ്യത്തിൽ സുപ്രീംകോടതി ഇടപെട്ടിരുന്നില്ല. സുപ്രീംകോടതിയുടെ ചരിത്രം എഴുതപ്പെടുമ്പോൾ ഇക്കാലം സുവർണ കാലഘട്ടമായി രേഖപ്പെടുത്തില്ലെന്ന് വാദത്തിനിടെ കവിതയുടെ അഭിഭാഷകനായ കപിൽ സിബൽ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കത്ത് നൽകിയെന്നതും ശ്രദ്ധേയം.

'ജുഡിഷ്യറി ഭീഷണിയിൽ- രാഷ്ട്രീയവും തൊഴിൽപരവുമായ സമ്മർദ്ദത്തിൽ നിന്ന് രക്ഷിക്കുക' എന്ന തലക്കെട്ടിലുള്ള കത്തിൽ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ്, സ്വരൂപമ ചതുർവേദി, ബാർ കൗൺസിൽ ഒഫ് ഇന്ത്യ അദ്ധ്യക്ഷൻ മനൻ കുമാർ മിശ്ര തുടങ്ങിയവർ ഒപ്പിട്ടിട്ടുണ്ട്.

ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു

കോടതികളോട് ജനങ്ങൾക്കുള്ള വിശ്വാസം തകർക്കാൻ ശ്രമമെന്നും കത്തിൽ
രാഷ്ട്രീയനേതാക്കളെ ചില അഭിഭാഷകർ ന്യായീകരിക്കുന്നു

മാദ്ധ്യമ അഭിമുഖങ്ങൾ നൽകി ജഡ്ജിമാരെ സ്വാധീനിക്കാൻ ഇത്തരക്കാർ ശ്രമിക്കുന്നു

നിയമവാഴ്ചയില്ലാത്ത രാജ്യങ്ങളുമായി ഇന്ത്യയിലെ കോടതികളെ താരതമ്യം ചെയ്യുന്നു

അത് കോൺ. സംസ്കാരം: മോദി

മറ്റുള്ളവരെ വിരട്ടുന്നതും ബലം പ്രയോഗിക്കുന്നതും കോൺഗ്രസിന്റെ സംസ്കാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയ വാർത്ത ഷെയർ ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രതികരണം. അഞ്ച് ദശാബ്ദങ്ങൾക്ക് മുൻപുതന്നെ കോൺഗ്രസ് 'പ്രതിബദ്ധതയുള്ള ജുഡിഷ്യറി"ക്ക് വേണ്ടി വാദിച്ചിരുന്നു. എന്നാൽ, സ്വാർത്ഥ താത്പര്യങ്ങൾ മുൻനിറുത്തിയായിരുന്നു ആ പാർട്ടിയുടെ പ്രവർത്തനം. രാജ്യത്തോട് കൂറില്ലായിരുന്നു. 140 കോടി ഇന്ത്യക്കാർ കോൺഗ്രസിനെ അവഗണിക്കുന്നതിൽ അത്ഭുതമില്ലെന്നും മോദി എക്‌സിൽ കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, LETTER CJI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.