മുംബയ്: ഭാര്യയ്‌ക്കെതിരെ മോശം പരാമർശം നടത്തുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌ത ഭർത്താവ് മൂന്നുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. 2005ലെ ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് വിധി. പിഴ വിധിച്ച കീഴ്‌ക്കോടതി വിധി ബോംബെ ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. അമേരിക്കയിൽ താമസിക്കുന്ന ഭർത്താവ് സമർപ്പിച്ച വിവാഹമോചന ഹർജി പരിഗണിക്കവെയായിരുന്നു ഉത്തരവ്. ഭാര്യയും ഭർത്താവും അമേരിക്കൻ പൗരരാണ്. 1994 ജനുവരി മൂന്നിന് മുംബയിൽ വച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. നേപ്പാളിൽ വച്ച് മധുവിധുകാലത്ത് ഭർത്താവ് തന്നോട് മോശംപരാമർശം നടത്തി അപമാനിച്ചെന്നാണ് ഭാര്യയുടെ പരാതി. ആദ്യ വിവാഹം ചൂണ്ടിക്കാട്ടി ഭർത്താവ് തന്നെ 'സെക്കൻഡ് ഹാന്ഡ്" എന്നുൾപ്പടെ വിളിച്ച് അപമാനിച്ചതായി ഭാര്യയുടെ ഹർജിയിൽ പറയുന്നു.
2014-15 കാലത്ത് ഭർത്താവ് അമേരിക്കയിലേക്ക് പോയി. 2017ൽ വിവാഹമോചനം ആവശ്യപ്പെട്ട് ഇയാൾ അമേരിക്കയിലെ കോടതിയെ സമീപിച്ചു. അതേവർഷം ഭാര്യ മുംബയ് മജിസ്‌ട്രേറ്റ് കോടതിയിൽ ഗാർഹികപീഡനത്തിന് പരാതി നൽകി. 2018ൽ അമേരിക്കയിലെ കോടതി ഇവർക്ക് വിവാഹമോചനം അനുവദിച്ചു.
എന്നാൽ, മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയിൽ ഭാര്യ ഗാർഹികപീഡനത്തിന് ഇരയായെന്ന് കോടതി കണ്ടെത്തി. തുടർന്ന് ഭാര്യയ്ക്ക് 1,50,000 രൂപ പ്രതിമാസം ജീവനാംശമായി നൽകണമെന്നും മൂന്നുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും സത്രീധനം തിരികെ നൽകണമെന്നും കോടതി വിധിച്ചു.
ഇതിനെതിരെ ഭർത്താവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |