ന്യൂഡൽഹി: മദ്യനയക്കേസിൽ മാപ്പുസാക്ഷിയായ വ്യവസായി ശരത് ചന്ദ്ര റെഡ്ഡി 55 കോടി രൂപയാണ് ഇലക്ടറൽ ബോണ്ട് വഴി ബി.ജെ.പിക്ക് സംഭാവന നൽകിയതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്നലെ കോടതിയിൽ പറഞ്ഞു. കേസിൽ തനിക്കെതിരെ തെളിവില്ല. മാപ്പുസാക്ഷികൾക്ക് മേൽ സമ്മർദ്ദം ചെലുത്തി തനിക്കെതിരെ മൊഴി വാങ്ങുകയായിരുന്നു. കേസിൽ 194 സാക്ഷികളുള്ളതിൽ നാല് സാക്ഷികൾ മാത്രമാണ് തനിക്കെതിരെ മൊഴി നൽകിയത്. ഇവരുടെ മൊഴി മാത്രം വച്ച് ഒരു സിറ്രിംഗ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ കഴിയുമോ. ഒരു കോടതിക്കും തന്നെ കുറ്രക്കാരനായി കണ്ടെത്താൻ കഴിയില്ല.
ആം ആദ്മി പാർട്ടിയെ തകർക്കാനാണ് ശ്രമം. പുകമറയുണ്ടാക്കി പണമുണ്ടാക്കാൻ കൊള്ളസംഘത്തിന് ഇ.ഡി ഒത്താശ ചെയ്യുന്നുവെന്നും വ്യക്തമാക്കി. ആറു ദിവസത്തെ കസ്റ്റഡിക്കുശേഷം ഇന്നലെ ഡൽഹി റൗസ് അവന്യു കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു അഭിഭാഷകരെ ഒഴിവാക്കി കേജ്‌രിവാളിന്റെ നേരിട്ടുള്ള വാദം. ഹിന്ദിയിലായിരുന്നു അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്.
മൊബൈൽ ഫോണിന്റെ പാസ്‌വേർഡ് നൽകുന്നില്ലെന്ന് ഇ.ഡി പരാതിപ്പെട്ടപ്പോൾ, തന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ തുറക്കാൻ അന്വേഷണ ഏജൻസിക്ക് ബലംപ്രയോഗിക്കാൻ സാധിക്കില്ലെന്ന് കേജ്‌രിവാൾ മറുപടി നൽകി. ഭാര്യ സുനിത കേജ്‌രിവാളും മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും കോടതിയിലെത്തിയിരുന്നു.
അതേസമയം, മദ്യനയക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ ഗോവ ഘടകം അദ്ധ്യക്ഷൻ അമിത് പലേക്കർ അടക്കം നാലുപേരെ ഇന്നലെ പനാജിയിലെ ഇ.ഡി ഓഫീസിൽ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു.
ഇവർക്കൊപ്പമിരുത്തി കേജ്‌രിവാളിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി കോടതിയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |