കൽപ്പറ്റ: സുഗന്ധഗിരി മരംമുറി കേസിൽ രണ്ട് വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി. വയനാട് കൽപ്പറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, വനം വകുപ്പ് വാച്ചർ എന്നിവർക്കെതിരെയാണ് നടപടി എടുത്തത്. നോർത്തേൺ സിസിഎഫ് കെ എസ് ദീപയാണ് നടപടി സ്വീകരിച്ചത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ കെ ചന്ദ്രനെ സസ്‌പെന്റ് ചെയ്തു.
വനംവാച്ചർ ആർ ജോൺസനെതിരെയും നടപടിയെടുത്തിട്ടുണ്ട്. 20മരം മുറിക്കാൻ അനുമതി വാങ്ങിയ ശേഷം 30 മരം അധികം മുറിച്ചെന്നാണ് കണ്ടെത്തൽ. തുടർന്ന് വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. വയനാട്ടിൽ ആദിവാസികൾക്ക് പതിച്ച് നൽകിയ സുഗന്ധഗിരി ചെന്നായ്ക്കവലയിലാണ് അമ്പതോളം മരം മുറിച്ചത്. 1986ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി പതിച്ചുകൊടുത്ത ഭൂമിയാണ് ഇത്. വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല മരങ്ങളാണ് മുറിച്ച് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |