ആഗ്ര: ഭർത്താവിനോടോ അയാളുടെ കുടുംബാംഗങ്ങളോടോ കലഹിച്ച് സ്വന്തം വീട്ടിലേക്ക് പോകുന്ന നിരവധി സ്ത്രീകളുണ്ട്. ഒന്നുകിൽ അവർ ഡിവോഴ്സാകും അല്ലെങ്കിൽ കോംപ്രമൈസാകും. അതേസമയം, ഭാര്യയെ തിരികെ വിടാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട അമ്മായിയമ്മയ്‌ക്കെതിരെ യുവാവ് പൊലീസിൽ പരാതി നൽകിയതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
കേസ് കോടതിയിലെത്തി. ആഗ്ര കുടുംബ കോടതി വിഷയം ഫാമിലി കൗൺസിലിംഗ് സെന്ററിലേക്ക് മാറ്റിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 2022ലാണ് ആഗ്രയിലെ ഇറാദത്ത് നഗറിൽ നിന്നുള്ള യുവാവും ഫിറോസാബാദ് ജില്ലയിലെ രാംഗഢിൽ നിന്നുള്ള യുവതിയും വിവാഹിതരായത്. വൈകാതെ തന്നെ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങി. ആറ് മാസം തികയും മുമ്പ് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി.
തിരികെ കൊണ്ടുവരാനായി ചെന്ന യുവാവിനോട് അമ്മായിയമ്മ 50,000രൂപ ആവശ്യപ്പെട്ടു. സുഹൃത്തിനോട് കടംവാങ്ങി അന്ന് തുക നൽകി. ഭാര്യയേയും കൂട്ടി വീട്ടിലെത്തി. എന്നാൽ ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങൾ തുടങ്ങി. യുവതി സ്വന്തം വീട്ടിലേക്ക് പോയി.
ഇത്തവണ അഞ്ച് ലക്ഷം രൂപയാണ് അമ്മായിയമ്മ യുവാവിനോട് ആവശ്യപ്പെട്ടത്. മകൾ തിരിച്ചെത്തിയതു മുതൽ അഞ്ച് ലക്ഷം രൂപ ചെലവാക്കിയെന്നും ആ തുക നൽകിയാൽ മാത്രമേ അവളെ നിങ്ങൾക്കൊപ്പം വിടുകയുള്ളൂവെന്നും അമ്മായിയമ്മ വാശിപിടിച്ചു. ഇതോടെ യുവാവ് പൊലീസിൽ പരാതി നൽകി. കുടുംബകോടതിയിൽ അഞ്ച് ലക്ഷം നൽകിയാൽ മാത്രമേ മകളെ വിടുകയുള്ളൂവെന്ന് ഈ സ്ത്രീ വാശിപിടിച്ചു. എന്നാൽ കൗൺസിലിങ്ങിനിടെ ഭാര്യക്ക് അയൽവാസിയുമായി വിവാഹേതര ബന്ധമുണ്ടെന്നും ഇതാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്നും യുവാവ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |