ആലപ്പുഴ: ബഹുനില കെട്ടിടങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി അഗ്നിശമന സേന വാങ്ങുന്ന സ്കൈലിഫ്റ്റിനായി ഇനിയും കാത്തിരിക്കണം. മൂന്നുകമ്പനികളാണ് ആഗോള ടെൻഡറിൽ പങ്കെടുത്തത്. 16ചക്രങ്ങളുള്ള വോൾവോ ബസും ലോകോത്തര നിലവാരമുള്ള ഉപകരണങ്ങളും ലഭ്യമാക്കുന്നതിന് ഒന്നരവർഷം സമയം വേണമെന്ന കമ്പനിയുടെ ആവശ്യം പരിഗണിച്ച അഗ്നിശമന സേന, സർക്കാർ അനുമതി തേടിയിരിക്കുകയാണ്.
ഒരുവർഷത്തിനകം സ്കൈലിഫ്റ്റ് ലഭ്യമാക്കണമെന്നായിരുന്നു കരാർ വ്യവസ്ഥ. 15 മാസമാക്കി സമയം കൂട്ടണമെന്ന് അഗ്നിശമന സേന സർക്കാരിനു ശുപാർശ നൽകും. ഇത് അംഗീകരിച്ചാൽ ഗുണനിലവാരവും സാങ്കേതിക പരിശോധനകളും പൂർത്തിയാക്കി കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിക്ക് കരാർ നൽകും.
ഫ്ളാറ്റുകളിൽ ഉൾപ്പെടെ രക്ഷാപ്രവർത്തനം നടത്താം
1. ഫ്ലാറ്റുകളുൾപ്പെടെയുള്ള അംബരചുംബികളായ കെട്ടിടങ്ങളിൽ അത്യാഹിതങ്ങളിൽ അകപ്പെടുന്നവരെ രക്ഷിക്കാനും അഗ്നിശമന പ്രവർത്തനങ്ങൾക്കുമായി തിരുവനന്തപുരത്തും കൊച്ചിയിലും ആദ്യഘട്ടമെന്നനിലയിൽ സ്കൈലിഫ്റ്റുകൾ ലഭ്യമാക്കാനാണ് പദ്ധതി
2. നഗരങ്ങളിൽ ബഹുനില മന്ദിരങ്ങൾ നിർമ്മിക്കാൻ ഫയർഫോഴ്സ് അനുമതി നൽകാറുണ്ടെങ്കിലും മൂന്നുനിലയ്ക്ക് മുകളിലേക്ക് രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനം സേനയ്ക്കില്ല.
3.മൂന്നുനിലയ്ക്ക് മുകളിലുള്ള കെട്ടിടങ്ങളിൽ അഗ്നിസുരക്ഷ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെങ്കിലും ദുരന്തങ്ങളിൽ പെട്ടെന്ന് രക്ഷാപ്രവർത്തനം സാദ്ധ്യമാക്കാനും ആളപായം, നാശനഷ്ടങ്ങൾ എന്നിവ കുറയ്ക്കാനും അത്യാധുനിക ഉപകരണങ്ങൾ ആവശ്യമാണ്.
സ്കൈലിഫ്റ്റ്
20 നില കെട്ടിടത്തിനു മുകളിൽ വരെ കയറാൻ കഴിയുന്ന പ്ളാറ്റ്ഫോമോടുകൂടിയ ഏരിയൽ ലാഡറും ലിഫ്റ്റ് സംവിധാനവുമടങ്ങുന്ന കവചിത വാഹനമാണ് സ്കൈലിഫ്റ്റ്. ഒരേസമയം ഒന്നിലധികം ജോലികൾ ചെയ്യാം. അത്യാധുനിക റസ്ക്യു ഉപകരണങ്ങൾ, ഹൈഡ്രോളിക് ലിഫ്റ്റ്, ഓക്‌സിജൻ സൗകര്യം, 60 മീറ്രർ ഉയരത്തിൽവരെ വെള്ളവും ഫയർ ഫൈറ്റിംഗ് ഫോമുകളും പമ്പ് ചെയ്യാനാകുന്ന മോട്ടോറുകൾ, കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ഹൈഡ്രോളിക് ജാക്കി തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളുണ്ട്.
15
ഒരു യൂണിറ്റിന് അനുവദിച്ചത് 15കോടി രൂപ
കരാർ സമയപരിധി ഒന്നരവർഷമാക്കി നൽകണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. 15 മാസം അനുവദിക്കണമെന്ന് സർക്കാരിനു ശുപാർശ നൽകാനാണ് തീരുമാനം.
-ടെക്നിക്കൽ ഡയറക്ടർ,
ഫയർഫോഴ്സ്, തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |