തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ച ജീവനക്കാരുടെ പെൻഷനും വിതരണം ചെയ്യുന്നത് ഇന്നലെ ആരംഭിച്ചു. രാവിലെ ശമ്പളവിതരണം തുടങ്ങാൻ വൈകിയത് ചെറിയ തോതിൽ ആശങ്കയുണ്ടാക്കി. ഉച്ചയോടെയാണ് വിതരണം തുടങ്ങിയത്. സാമ്പത്തികവർഷത്തെ ആദ്യദിനമായതിനാൽ ഒന്നാം തീയതി ശമ്പളപെൻഷൻ വിതരണം നടന്നില്ല. പെൻഷൻകാരുടെ മൂന്നാം പെൻഷൻ പരിഷ്‌കരണ കുടിശികയും വിതരണം തുടങ്ങി. ഇനി ഒരു ഗഡുവാണ് ശേഷിക്കുന്നത്.
ഇന്നലെ മന്ത്രിമാർക്കും ലാൻഡ് റവന്യൂ, എക്‌സൈസ്, വെഹിക്കൾ ടാക്സ്, സെയിൽ ടാക്സ്, മറ്റ് നികുതി വിഭാഗങ്ങൾ, ചീഫ് ഇലക്ട്രൽ ഇൻസ്പക്ട്രേറ്റ്, സ്റ്റാംപ്സ്, റജിസ്‌ട്രേഷൻ, നിയമസഭ, ഇലക്ഷൻ, പൊതുഭരണവകുപ്പിനു കീഴിൽവരുന്ന സ്ഥാപനങ്ങൾ, നീതിന്യായവകുപ്പ്, ജയിൽ, പൊലീസും ഫയർഫോഴ്സും, സ്റ്റേഷനറി ആൻഡ് പ്രിന്റിങ്, ഇൻഷ്വറൻസ്, ചെക്കുകൾ നൽകുന്ന എല്ലാ വകുപ്പുകളും, ഹരിജൻ വെൽഫെയർ, മുനിസിപ്പാലിറ്റീസ്, ജല ഗതാഗതം.തുടങ്ങിയ വകുപ്പ് ജീവനക്കാർക്കുമാണ് ശമ്പളം ലഭിച്ചത്.പെൻഷൻ തുകയ്ക്കൊപ്പം വേതനപരിഷ്ക്കരണ കുടിശികയുടെ ഒരു ഗഡുകൂടി ലഭിച്ചത് വൻ ആശ്വാസമായി.ഒരുമാസത്തെ പെൻഷൻ തുകയ്ക്ക് തുല്യമായ തുകയാണ് ഒരു ഗഡു പരിഷ്കരണ കുടിശികയായി കിട്ടിയത്.
അതേസമയം ട്രഷറിയിൽ ബില്ലുകൾ മാറുന്നതിന് നിയന്ത്രണം തുടരുന്നുണ്ട്. തിരഞ്ഞെടുപ്പ് ചെലവുകൾക്കുള്ള ബില്ലുകൾ പോലും മാറിനൽകുന്നില്ലെന്ന് ചില ജില്ലകളിൽനിന്ന് പരാതി ഉയർന്നു. എന്തെങ്കിലും തടസമുണ്ടെങ്കിൽ ഉടൻ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ബില്ലുകൾ തടസമില്ലാതെ മാറി നൽകാൻ സർക്കാരിനു കഴിയും.36,000 കോടി രൂപ ഈ വർഷം കടമെടുക്കാനാകുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. കേന്ദ്ര അനുമതി ലഭിക്കുന്നതുവരെ റിസർവ് ബാങ്കിൽനിന്ന് കടമെടുക്കാനാകും. സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിലാണ് കേന്ദ്രത്തിൽനിന്നുള്ള നികുതി വിഹിതവും ലഭിക്കുന്നത്. ഇക്കാരണങ്ങളാൽ നിലവിൽ സർക്കാരിനു മുന്നിൽ വലിയ പ്രതിസന്ധികളില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |