ബാലരാമപുരം:ഇലക്ടറൽ ബോണ്ടിന്റെ പേരിൽ 16,000 കോടി ബി.ജെ.പി അക്കൗണ്ടിൽ എത്തിച്ചിട്ടാണ് മോദി സർക്കാർ കള്ളക്കേസുകൾ ചുമത്തി പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. ഈ തീവെട്ടിക്കൊള്ളയ്ക്കെതിരെ നടപടിയെടുത്താൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മോദിയെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാലരാമപുരത്ത് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി. ബി.ജെ.പിയുടെ കൊള്ളരുതായ്മ ഹിമാലയം പോലെയാണെങ്കിൽ കോൺഗ്രസുകാരുടേത് വിന്ധ്യാ പർവ്വതം പോലെയാണ്. റിസർവ് ബാങ്ക് നയത്തെയും ഇലക്ഷൻ കമ്മീഷനേയും മറികടന്ന് 2017 ൽ അരുൺ ജയ്റ്റലി ഇലക്ഷൻ ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് നയം ഇന്ന് അഴിമതിക്ക് ചുക്കാൻ പിടിക്കുകയാണ്. നരേന്ദ്രമോദിയുടെ തട്ടിപ്പറിക്കൽ കമ്പനിയായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാറിയിരിക്കുന്നു. ഈ അഴിമതി നയത്തെ ആദ്യം എതിർത്തത് സി.പി.എമ്മാണ്. വിവിധ കമ്പനികളിൽ നിന്നും 700 കോടിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങി പിന്നീട് ഇ.ഡിയെ വിട്ട് ഭീഷണിപ്പെടുത്തി അതേ കമ്പനികളിൽ നിന്നും നാലായിരം കോടിയാക്കി കൊള്ള നടത്തുകയാണ് എൻ.ഡി.എ മുന്നണി. തന്റെ വാചകങ്ങൾ ഇലക്ഷൻ കമ്മീഷൻ അധികൃതർ റെക്കോർഡ് ചെയ്താലും സുപ്രീംകോടതിയിൽ ഹാജരായി സത്യം തുറന്നുപറയുക തന്നെ ചെയ്യുമെന്ന് ബേബി പറഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ, സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം എം.വിജയകുമാർ. ആർ.ജെ.ഡി നേതാവ് ഡോ.എ.നീലലോഹിതദാസ്, സി.പി.ഐ ജില്ലാ അസി.സെക്രട്ടറി പള്ളിച്ചൽ വിജയൻ, സി.പി.എം കോവളം ഏര്യാ സെക്രട്ടറി പി.എസ് ഹരികുമാർ,കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |