കോഴിക്കോട് : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന യു.ഡി.എഫ് പരാതിയിൽ
മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കോഴിക്കോട് ജില്ലാ കളക്ടർ നോട്ടീസ് നൽകി. ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
തിങ്കളാഴ്ച നളന്ദ ഓഡിറ്റോറിയത്തിൽ സ്‌പോർട്സ് ഫ്രറ്റേണിറ്റിയുടെ പേരിൽ നടത്തിയ കായിക ചർച്ചാ വേദിയിൽ മന്ത്രി നടത്തിയ പ്രഖ്യാപനമാണ് പരാതിക്ക് അടിസ്ഥാനം.
കോഴിക്കോട്ടെ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്കുയർത്താൻ ഇടതുസർക്കാർ തീരുമാനിച്ചെന്നാണ് മന്ത്രി പറഞ്ഞത്. പെരുമാറ്റച്ചട്ടം നിലനിൽക്കേ പുതിയ പ്രഖ്യാപനം നടത്തിയത് ചട്ടവിരുദ്ധമാണെന്നാരോപിച്ച് യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ പി.എം. നിയാസാണ് പരാതി നൽകിയത്.
പ്രസംഗം വീഡിയോവിൽ പകർത്തിക്കൊണ്ടിരുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വീഡിയോഗ്രഫറെ കോഴിക്കോട് പാർലമെന്റ് സ്ഥാനാർത്ഥി എളമരം കരീമും മറ്റു സി.പി.എം നേതാക്കളും വേദിയുടെ പിറകിലേക്ക് കൊണ്ടുപോയതായും മന്ത്രിയുടെ പ്രസംഗം കഴിഞ്ഞ് അരഹമണിക്കൂർ തടവിൽവച്ചതായും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. എന്നാൽ താൻ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. കോഴിക്കോട്ട് പറഞ്ഞത് പഴയ പ്രഖ്യാപനമാണ്. സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ ഇനിയും പറയുമെന്നും മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോടു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |