തിരുവനന്തപുരം : യു.ഡി.എഫിന് എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് ആയുധമാക്കി എൽ.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ നിരുപാധികമായി പിന്തുണയ്ക്കുമെന്ന് സംഘടന പ്രഖ്യാപിച്ചത് . ഇത്തവണ എസ്.ഡി.പി.ഐ മത്സരരംഗത്തില്ല എന്നതും എടുത്തുപറയേണ്ടതാണ്.
രാജ്യത്താകെ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് രൂപം മാറിയതാണ് എസ്.ഡി.പി.ഐയെന്നും അവരുടെ തീവ്രസ്വഭാവം ചൂണ്ടിക്കാട്ടിയുമാണ് യു.ഡി.എഫിനെതിരെ ആരാേപണം ഉന്നയിക്കുന്നത്. കോൺഗ്രസിന്റെ വർഗീയ പ്രീണനത്തിന് തെളിവാണെന്ന ആരോപണമാണ് എൽ.ഡി.എഫ് നടത്തുന്നത്. നാടിന് ആപത്തെന്ന വാദമാണ് ബി.ജെ.പി ഉയർത്തുന്നത്. ഇതിനുപിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഡീലുണ്ടോയെന്ന് കോൺഗ്രസ് നേതൃത്വം വെളിപ്പെടുത്തണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പിന്തുണയ്ക്കായി അവരെ സമീപിക്കുകയോ ചർച്ച നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് കോൺഗ്രസ്, യു.ഡി.എഫ് വൃത്തങ്ങൾ പറയുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ സി.പി.എം - എസ്.ഡി.പി.ഐ ബന്ധം ചൂണ്ടിക്കാട്ടി പ്രത്യാരാേപണം ഉന്നയിക്കുകയും ചെയ്തു.
സി.പി.എം - ആർ.എസ്.എസ് രഹസ്യബാന്ധവമെന്ന യു.ഡി.എഫ് ആരോപണത്തിന് മറുപടിയായി എസ്.ഡി.പി.ഐ പിന്തുണ ചർച്ചയാക്കാനാണ് എൽ.ഡി.എഫ് നീക്കം.
കാസർകോട് റിയാസ് മൗലവി വധക്കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ കഴിയാതിരുന്നതും കരുവന്നൂർ അടക്കമുള്ള സഹകരണ ബാങ്ക് തട്ടിപ്പുകളും സാമൂഹ്യക്ഷേമപെൻഷൻ മുടങ്ങിയതും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം എൽ.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |