തിരുവനന്തപുരം: ഡൽഹി മദ്യ നയക്കേസിൽ ആറ് മാസമായി തീഹാർ ജയിലിലായിരുന്ന ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിംഗിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത് സമാന ഭീഷണി നേരിടുന്ന പ്രതിപക്ഷ 'ഇന്ത്യ" മുന്നണിയിലെ മറ്റ് പാർട്ടികൾക്കും ആശ്വാസമായി. കേസിൽ തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും, ആം ആദ്മി നേതാവുമായ മനീഷ് സിസോദിയ കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ തീഹാർ ജയിലിലാണ്. പാർട്ടി നേതാവും മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിനും, കേജ്‌രിവാളിന് നൂറ് കോടി നൽകിയതായി ആരോപിക്കപ്പെടുന്ന ബി.ആർ.എസ് നേതാവ് കെ. കവിതയും അഴിക്കുള്ളിലാണ്. ഒരു മാസത്തിനകം ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ ഇ.ഡി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് ഭീഷണി ലഭിച്ചതായി ഡൽഹി ആരോഗ്യ മന്ത്രി ഇന്നലെ ആരോപിച്ചിരുന്നു. ആം ആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളെല്ലാം അഴിക്കുള്ളിലാണ്. അരവിന്ദ് കേജ്‌രിവാളിന്റെ മുഖ്യമന്ത്രി സ്ഥാനം പോലും തുലാസിലാണ്.
ഡൽഹി മദ്യ നയക്കേസിൽ മാപ്പ് സാക്ഷിയുടെ മൊഴിയല്ലാതെ, സഞ്ജയ് സിംഗ് പണം കൈപ്പറ്റിയതിന് മറ്റ് തെളിവുകളില്ലാത്തതിനാലാണ് ജാമ്യം നൽകുന്നതിനെ സുപ്രീം കോടതിയിൽ ഇ.ഡിക്ക് എതിർക്കാൻ കഴിയാതെ വന്നത്. കേജ്‌രിവാളിനെതിരായ കേസിലും മാപ്പുസാക്ഷിയുടെ മൊഴി മാത്രമേയുള്ളൂ. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രതിപക്ഷത്തിനെതിരെ നീങ്ങുന്ന ഇ.ഡിയെ സുപ്രീം കോടതി തളയ്ക്കുമോ എന്നാണ് പ്രതിപക്ഷം ഉറ്റുനോക്കുന്നത്.
ആശങ്കയിൽ മറ്റ് പാർട്ടി നേതാക്കളും
കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണക്കുരുക്കിൽപ്പെട്ട കോൺഗ്രസ്, ആർ.ജെ.ഡി, ഡി.എം.കെ, സി.പിഎം തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിലെ പല നേതാക്കളും തിരഞ്ഞെടുപ്പിന് മുമ്പ് തങ്ങളെ അകത്താക്കുമോയെന്ന ആശങ്കയിലാണ്. നെഹ്റു കുടുംബമുൾപ്പെട്ട നാഷണൽ ഹെറാൾഡ് കേസിന് പുറമെ, കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും ഇ.ഡി കുരുക്കിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയെകുറിച്ച് എസ്.എഫ്.ഐ.ഒയ്ക്ക് പുറമെ, ഇ.ഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കരുവന്നൂർ ബാങ്കിലെ 300 കോടി തട്ടിപ്പിൽ സി.പി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുണ്ടെന്ന് വെളിപ്പെടുത്തിയ ഇ.ഡി, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസിന് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. മുൻ മന്ത്രി എ.സി. മൊയ്തീൻ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ എന്നീ സി.പി.എം നേതാക്കൾക്കും ഇ.ഡി നോട്ടീസ് നൽകുമെന്നറിയുന്നു. മുൻ മന്ത്രി തോമസ് ഐസക്കിനും മസാല ബോണ്ട് കേസിൽ ഇ.ഡി നോട്ടീസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |