ന്യൂയോർക്ക് : യു.എസിലെ ടെക്സസിൽ ഒരാൾക്ക് എച്ച് 5 എൻ 1 പക്ഷിപ്പനി സ്ഥിരീകരിച്ചു. ഫാമിൽ വളർത്തിയിരുന്ന പശുക്കളിൽ നിന്നാണ് രോഗം മനുഷ്യനിലേക്ക് പടർന്നത്. ഇത്തരത്തിൽ സമീപകാലത്ത് യു.എസിൽ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ മനുഷ്യ കേസാണിത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ വൈറസ് ബാധിച്ച ജീവികളുമായി സമ്പർക്കം പുലർത്തുന്നതിൽ ജാഗ്രത വേണമെന്നും അധികൃതർ പറഞ്ഞു.
ടെക്സസിലെ രോഗിക്ക് നിലവിൽ ആന്റി വൈറൽ മരുന്നുകൾ കൊണ്ട് ചികിത്സ തുടരുകയാണ്. ഐസൊലേഷനിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. പേരിൽ പക്ഷിയെന്നുണ്ടെങ്കിലും പക്ഷിപ്പനി വകഭേദങ്ങൾ ഇപ്പോൾ മറ്റ് ജീവികളിലും വ്യാപകമാവുകയാണെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
സമീപ കാലത്ത് ടെക്സസ്, കാൻസാസ്, മിഷിഗൺ തുടങ്ങി യു.എസിലെ നിരവധി സംസ്ഥാനങ്ങളിലെ പശുക്കളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എച്ച് 5 എൻ 1 വളരെ അപൂർവമായാണ് മനുഷ്യരിലേക്ക് പടരുന്നത്. മനുഷ്യരിൽ ചെറിയ ജലദോഷപ്പനി മുതൽ ന്യുമോണിയ വരെ വ്യത്യസ്ത തീവ്രതയിലാണ് രോഗം പ്രതിഫലിക്കുന്നതെന്ന് യു.എസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ( സി.ഡി.സി ) ചൂണ്ടിക്കാട്ടുന്നു.
2022ൽ കൊളറാഡോയിലാണ് യു.എസിൽ ആദ്യമായി ഒരു മനുഷ്യനിൽ എച്ച് 5 എൻ 1 സ്ഥിരീകരിച്ചത്. വളർത്തുപക്ഷികളിൽ നിന്ന് രോഗം പിടിപ്പെട്ട ഈ രോഗിക്ക് ഏതാനും ആഴ്ചകൾക്കിടെയിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്താനായി.
കംബോഡിയ, ചൈന, ഇന്ത്യ, സ്പെയിൻ, യു.കെ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ എച്ച് 5 എൻ 1 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കംബോഡിയയിൽ കഴിഞ്ഞ വർഷം ഒരാൾ മരിച്ചിരുന്നു.
അതേ സമയം, എച്ച് 5 എൻ 1 ന്റെ തീവ്രത കൂടിയ ഒരു വകഭേദം ലോകമെമ്പാടും വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ വകഭേദം മിങ്ക്, ഓട്ടർ തുടങ്ങിയ ജീവികളിലും കണ്ടെത്തിയിരുന്നു. സമീപ കാലത്ത് സസ്തനികളിലേക്കും ഈ വകഭേദം പടർന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് അറിയിച്ചിരുന്നു.
ലോകമെമ്പാടുമുള്ള കാട്ടുപക്ഷികളിലും വളർത്തുപക്ഷികളിലും കഴിഞ്ഞ 25 വർഷമായി എച്ച് 5 എൻ 1 പക്ഷിപ്പനി കണ്ടുവരുന്നുണ്ട്. എന്നാൽ ഇവ സമീപ കാലത്ത് സസ്തനികളിലേക്കും പടർന്നത് ആശങ്കാജനകമാണ്. 1996ൽ കണ്ടെത്തിയതിന് ശേഷം പക്ഷികളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും എച്ച് 5 എൻ 1 പടരാനുള്ള സാദ്ധ്യത വളരെ അപൂർവമാണെന്നാണ് മനസിലാക്കിയത്.
എച്ച് 5 എൻ 1 കൂടാതെ എച്ച് 7 എൻ 9, എച്ച് 5 എൻ 8, എച്ച് 10 എൻ 3 വകഭേദങ്ങളിലെ പക്ഷിപ്പനിയും മനുഷ്യനിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |