ന്യൂഡൽഹി: എൻ.സി.പി തർക്കവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ അജിത് പവാർ പക്ഷത്തിനു സുപ്രീംകോടതിയുടെ വിമർശനം. തിരഞ്ഞെടുപ്പുകളിൽ അജിത് വിഭാഗത്തിന് 'ക്ലോക്ക്" ചിഹ്നം ഉപയോഗിക്കാമെങ്കിലും ചിഹ്നത്തർക്കം കോടതിയുടെ പരിഗണനയിലാണെന്നും അനുമതി അന്തിമതീർപ്പിന് വിധേയമായിരിക്കുമെന്നും വ്യക്തമാക്കി. ഇംഗ്ലീഷ്, മറാത്തി, ഹിന്ദി പത്രങ്ങളിൽ പബ്ലിക് നോട്ടീസ് നൽകണമെന്ന് മാർച്ച് 19ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരവ് ശരിയായ അർത്ഥത്തിൽ നടപ്പാക്കിയില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് വിമർശനമുന്നയിച്ചത്. ചിഹ്നത്തിനുള്ള അനുമതി അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്ന വിവരം പരസ്യങ്ങളിൽ ഇല്ലെന്ന് ശരദ്പവാർ വിഭാഗം ശ്രദ്ധയിൽപ്പെടുത്തി. ബോധപൂർവം തെറ്രിദ്ധരിപ്പിക്കുകയാണോയെന്ന് ചോദിച്ച കോടതി പത്രപരസ്യങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും കൈമാറണമെന്ന് അജിത് പവാർ വിഭാഗത്തിന് നിർദ്ദേശം നൽകി. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |