തിരുവനന്തപുരം: മാസപ്പടി കേസിൽ നിലപാട് മാറ്റി മാത്യു കുഴൽനാടൻ എം.എൽ.എ. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ കോടതി നേരിട്ട് കേസെടുത്താൽ മതിയെന്നാണ് കുഴൽനാടന്റെ പുതിയ ആവശ്യം. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു നേരത്തെ ആവശ്യപ്പെട്ടത്. ഇതിൽ ഉത്തരവ് പറയാനിരിക്കെയാണ് കുഴൽനാടൻ നിലപാട് മാറ്റിയത്. ഏതെങ്കിലും ഒന്നിൽ ഉറച്ചുനിൽക്കാൻ കോടതി മാത്യു കുഴൽനാടനോട്ആവശ്യപ്പെട്ടു.തുടർന്ന് വിധി പറയാനായി ഹർജി ഈ മാസം 12 ലേക്ക് മാറ്റി.
മാത്യുവിന്റെ നിലപാട് മാറ്റം രാഷ്‌ട്രീയപ്രേരിതമാണെന്ന് വിജിലൻസ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് മാസപ്പടി ലഭിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ എന്നിവർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ഫെബ്രുവരി 29ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാത്യു കുഴൽ നാടൻ ഹർജി ഫയൽ ചെയ്തത്.
തൃക്കുന്നപുഴയിലും ആറാട്ടുപുഴയിലും ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത സ്ഥലം വാങ്ങിയെങ്കിലും 2004 ലെ സംസ്ഥാന ഉത്തരവും കേന്ദ്രനിയമങ്ങളും എതിരായതിനാൽ ഖനനാനുമതി ലഭിച്ചില്ല. കേരള ഭൂവിനിമയ ചട്ട പ്രകാരം പ്രസ്തുത ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കർത്തയുടെ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സിഎംആർഎലുമായി കരാറിലേർപ്പെടുന്നത്. ഇതിനുശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റവന്യൂ വകുപ്പിനോട് കർത്തയുടെ അപേക്ഷയിൽ പുനഃപരിശോധന നടത്താൻ നിർദ്ദേശിച്ചതായാണ് ഹർജിക്കാരന്റെ ആരോപണം.
ആരോപണങ്ങൾ വിജിലൻസ് നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന വാദമുയർത്തി സർക്കാർ ഹർജിയെ എതിർത്തിരുന്നു. ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് പുനഃപരിശോധിക്കാൻ വിജിലൻസ് കോടതിക്കാവില്ലെന്നും, സമാന സ്വഭാവമുള്ള ഹർജികൾ നേരത്തെ തീർപ്പാക്കിയതാണെന്നുമാണ് സർക്കാർ കോടതിയിൽ വാദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |