റഷ്യൻ അംബാസഡറെ ആശങ്കയറിയിച്ചു
തിരുവനന്തപുരം: യുദ്ധത്തിനായി റഷ്യയിലേക്ക് ഇന്ത്യക്കാരെ കടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യക്കാരെ യുദ്ധഭൂമിയിലേക്ക് വിടുന്നത് അംഗീകരിക്കില്ല. റഷ്യൻ അംബാസഡറെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരത്ത് എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്ക് എത്തിയതായിരുന്നു ജയശങ്കർ. മലയാളികളെ കടത്തിയ ഏജന്റുമാരെ നിയമത്തിനു മുന്നിലെത്തിക്കും. ഇതുവരെ രണ്ടുപേരെ നാട്ടിൽ തിരിച്ചെത്തിച്ചു. കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെങ്കിൽ അവരേയും എത്തിക്കും.
വിദേശത്തുള്ള ഇന്ത്യക്കാർക്ക് സുരക്ഷയൊരുക്കൽ മോദി സർക്കാരിന്റെ ഗ്യാരന്റിയാണ്. ഇന്ത്യക്കാർ എവിടെ ആപത്തിൽപ്പെട്ടാലും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കും. എൻ.ഡി.എ സ്ഥാനാർത്ഥികളും കേന്ദ്രമന്ത്രിമാരുമായ വി.മുരളീധരനും രാജീവ് ചന്ദ്രശേഖറും അതിനായി പ്രവർത്തിച്ചവരാണ്.
തിരഞ്ഞെടുപ്പായതിനാൽ കച്ചത്തീവ് പ്രശ്നത്തിൽ ഔദ്യോഗിക നിലപാട് പറയാനാവില്ല. എന്നാൽ അത് ഉഭയകക്ഷിബന്ധങ്ങളെ ബാധിക്കുമെന്ന അഭിപ്രായത്തോട് യോജിപ്പില്ല. കച്ചത്തീവ് വേണമെന്ന് പറഞ്ഞുനടക്കുകയും കൈമാറിയതിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യവിരുദ്ധ നിലപാടാണ് തമിഴ്നാട് സർക്കാരിന്.
ഇന്ത്യ എന്നും നല്ല
അയൽക്കാരൻ
അയൽക്കാരുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമല്ലെന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണ്. പത്തുവർഷം മുമ്പ് പാകിസ്ഥാനുമായി നല്ല ബന്ധമായിരുന്നോ? മുംബയ് ആക്രമണം മറന്നുപോയോ? ഇന്ത്യ നല്ല അയൽക്കാരനാണ്. ശ്രീലങ്കയിലും നേപ്പാളിലും ബംഗ്ളാദേശിലും സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോഴും കൊവിഡ് ഭീതിവിതച്ചപ്പോഴും കൂടെയുണ്ടായത് ഇന്ത്യയാണ്. ചെെനയുമായി മത്സരാധിഷ്ഠിത ബന്ധമാണ്. കേന്ദ്ര നിലപാട് രാജ്യതാത്പര്യം നോക്കിയുള്ളതാണ്. ഇന്ത്യ ഇന്ന് ശക്തമാണ്. ആരുടെ മുന്നിലും രാജ്യതാത്പര്യം അടിയറ വയ്ക്കില്ല. യുദ്ധം നടത്തുന്ന റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നതിനെ അമേരിക്കയടക്കം എതിർത്തപ്പോഴും വഴങ്ങാതിരുന്നത് അതിനു തെളിവാണെന്നും ജയശങ്കർ പറഞ്ഞു.
ഡൽഹി വഴി
യുദ്ധമുഖത്ത്
അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ് സെബാസ്റ്റ്യൻ, വിനീത് സെൽവ, ടിനു പനിയടിമ, പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവരാണ് റഷ്യൻ കൂലിപ്പട്ടാളത്തിലെത്തിയത്
ഡേവിഡ് മുത്തപ്പൻ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവരാണ് മടങ്ങിയെത്തിയത്. വിനീത് സെൽവ, ടിനു പനിയടിമ എന്നിവരെ നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്
സെക്യൂരിറ്റി ജോലിക്കെന്നു പറഞ്ഞ് യുവാക്കളെ ഏജന്റ് ഡൽഹിയിൽ കൊണ്ടുപോകും. ഡൽഹിയിലെ ഏജൻസിയാണ് റഷ്യ-യുക്രെയിൻ ബോർഡറിലെത്തിക്കുക
ഒരു മാസത്തോളം പരിശീലനം നൽകിയ ശേഷം തോക്കുമായി യുദ്ധമുഖത്തേക്ക് അയയ്ക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം പുരോഗമിക്കുന്നു
എന്റെ മൃതദേഹം പോലും നാട്ടിലെത്തില്ലെന്ന് കരുതി. അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്ത്യൻ എംബസിക്ക് നന്ദി
- പൊഴിയൂർ സ്വദേശി ഡേവിഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |