തിരുവനന്തപുരം : മസാല ബോണ്ട് കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി. തോമസ് ഐസകിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമെന്തെന്ന് കുറഞ്ഞപക്ഷം കോടതിയെ എങ്കിലും ബോദ്ധ്യപ്പെടുത്തണമെന്ന് ഇ,ഡിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. എന്തിന് വേണ്ടിയാണ് ഐസകിനെ ചോദ്യം ചെയ്യുന്നതെന്ന് കൃത്യമായി കോടതിയെ ബോദ്ധ്യപ്പെടുത്തണമെന്ന് ഇ.ഡി സമൻസിനെതിരായ ഐസകിന്റെ ഉപഹർജി പരിഗണിക്കവെ ഹൈക്കോടതി നിർദ്ദേശിച്ചു.
ഇ.ഡി നടത്തുന്നത് അധികാര ദുർവിനിയോഗമെന്ന് കിഫ്‌ബിയും കോടതിയിൽ വാദിച്ചു. കിഫ്‌ബി മാത്രമല്ല, ഇരുപതോളം സംസ്ഥാനങ്ങൾ മസാല ബോണ്ട് വഴി പണം സമാഹരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന് വേണ്ടി കിഫ്‌ബി പണം സമാഹരിച്ച് ജനങ്ങളുടെ ആവശ്യങ്ങൾക്കായാണ് വിനിയോഗിച്ചത്. ഇരുന്നൂറിലധികം രേഖകളിലാണ് ഒപ്പിട്ട് നൽകിയതെന്നും കോടതിയിൽ കിഫ്ബി അറിയിച്ചു. തുടർന്നാണ് എന്തിന് വേണ്ടിയാണ് തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നതെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് ടി.ആർ. രവി ഇ.ഡിയോട് നിർദ്ദേശിച്ചത്. കേസ് പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി. അതുവരെ കടുത്ത നടപടി പാടില്ലെന്ന മുൻ ഉത്തരവ് നിലനിൽക്കുമെന്നും കോടതി അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |