നടപടി ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന്
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ ഇന്നലെ രാത്രി വിജ്ഞാപനമിറക്കി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണിത്.
അന്വേഷണം വൈകുന്നത് കുറ്റവാളികൾക്ക് നേട്ടമാകുമെന്ന്, മകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഉടൻ ഏറ്റെടുക്കണമെന്ന ടി. ജയപ്രകാശിന്റെ ഹർജിയിൽ ജസ്റ്റിസ് ബെച്ചുകുര്യൻ തോമസ് ഇന്നലെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ട് മാർച്ച് ഒമ്പതിന് അഡീ. ചീഫ് സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും രേഖകൾ കൈമാറാതെ താമസിപ്പിച്ചെന്ന് ജയപ്രകാശ് ചൂണ്ടിക്കാട്ടി.
കുറ്റകൃത്യത്തിന്റെ തീവ്രതയും ഗുരുതര പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് സംസ്ഥാന സർക്കാർ സി.ബി.ഐക്ക് അന്വേഷണം കൈമാറിയെങ്കിലും അജ്ഞാതകാരണങ്ങളാൽ ഫയലുകൾ വൈകിയെന്ന് കോടതി വിലയിരുത്തി. സിദ്ധാർത്ഥ് റാഗിംഗിന്റെ പേരിൽ ക്രൂരമർദ്ദനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെന്നും കോടതി പറഞ്ഞു. കേസിന്റെ ഫയലുകൾ മാർച്ച് 26ന് സി.ബി.ഐക്ക് കൈമാറിയെന്നും വൈകാൻ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |