തൃശൂർ: ആദായ നികുതി റിട്ടേണിൽ കാണിച്ചില്ലെന്ന് കാട്ടി സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഒഫ് ഇന്ത്യയിലെ 9.5 കോടിയുടെ നാല് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. വിവിധ ആവശ്യങ്ങൾക്കായി ആരംഭിച്ച ഈ അക്കൗണ്ടുകളിൽ ഒരു കോടിയുടെ സ്ഥിര നിക്ഷേപമടക്കം 10.5 കോടിയാണ് ഉണ്ടായിരുന്നത്. ഈ മാസം രണ്ടിന് ഒരു കോടി രൂപ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് പിൻവലിച്ചിരുന്നു. നിലവിൽ 9.5 കോടിയാണ് അക്കൗണ്ടിലുള്ളത്.
പണത്തിന്റെ സ്രോതസ് അടക്കം വ്യക്തമാക്കാതെ, പിൻവലിച്ച ഒരു കോടി ചെലവഴിക്കരുതെന്ന് ആദായ നികുതി വകുപ്പ് നിർദ്ദേശിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇ.ഡി നടപടിക്ക് പിന്നാലെയുള്ള ആദായ നികുതി വകുപ്പിന്റെ നീക്കം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി.
തൃശൂർ നഗരത്തിൽ, സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുള്ള ബാങ്ക് ഒഫ് ഇന്ത്യ ശാഖയിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കരുവന്നൂർ കേസിൽ കഴിഞ്ഞദിവസം ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെ കൊച്ചിയിൽ ഇ.ഡി ചോദ്യം ചെയ്യുന്നതിനിടെ ആദായ നികുതി വകുപ്പും മൊഴിയെടുത്തിരുന്നു. ആദായനികുതി ഉദ്യോഗസ്ഥർ തൃശൂരിലെ ബാങ്ക് ഒഫ് ഇന്ത്യയിലും പരിശോധന നടത്തിയിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെയും ബാങ്കിലേക്ക് വിളിച്ചു വരുത്തിയിരുന്നു.
''ഇ.ഡി, ആദായ നികുതി വകുപ്പ് നീക്കം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണ്. ഒന്നും ഒളിപ്പിക്കാനില്ല. നിയമം പാലിച്ചാണ് ഇടപാടുകൾ. ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിട്ടില്ല
-എം.എം.വർഗീസ്,
സി.പി.എം ജില്ലാ സെക്രട്ടറി
''ആദായ നികുതി വകുപ്പ് നടപടിക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്. തിരഞ്ഞെടുപ്പിൽ പാർട്ടിയെ വേട്ടയാടുകയാണ് ലക്ഷ്യം. ജനങ്ങൾ ബി.ജെ.പിക്ക് മറുപടി നൽകും. സുപ്രീംകോടതി ഇടപെടണം
-സീതാറാം യെച്ചൂരി,
സി.പി.എം ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |