തിരുവനന്തപുരം: ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരോഗ്യസുരക്ഷാ പദ്ധതി നടപ്പാക്കും. മാരകരോഗങ്ങൾക്കും ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സയ്ക്കും പ്രത്യേക സഹായം ലഭിക്കും. ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാനും 2024 - 25ലെ ബഡ്ജറ്റിൽ തീരുമാനിച്ചു. 1252 ക്ഷേത്രങ്ങളിലേതുൾപ്പെടെ 5500 ജീവനക്കാർക്കും നാലായിരം പെൻഷൻകാർക്കും ഇതിന്റെ ഗുണം കിട്ടും. 1375 കോടി വരവും 5 കോടി മിച്ചവും വരുന്നതാണ് ബഡ്‌ജറ്റ്.ഹിന്ദുമതത്തിൽപ്പെട്ട പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുന്നതിനും ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനുമായി ഓരോ കോടി രൂപ വീതം നീക്കിവച്ചു. തിരുവനന്തപുരം നന്തൻകോട് ബോർഡിന്റെ ആസ്ഥാനത്തും പ്രധാനക്ഷേത്രങ്ങളിലും 50 ലക്ഷത്തിന്റെ സൗരോർജപദ്ധതികൾ നടപ്പാക്കും.
ശബരിമല സന്നിധാനത്തും പമ്പയിലും തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ 8 കോടി രൂപ മാറ്റിവച്ചു. നിലയ്ക്കലിൽ തുടങ്ങുന്ന അരവണ കണ്ടെയ്‌നർ ഫാക്ടറിക്ക് നാലുകോടിയും ബോർഡിൽ സമ്പൂർണ കമ്പ്യൂട്ടർവത്കരണത്തിന് എട്ടുകോടിയും വകയിരുത്തി. ശബരിമലയിലെ അറ്റകുറ്റപ്പണി, ശുചീകരണം എന്നിവയ്ക്ക് വിഹിതം കൂട്ടി. തിരുവനന്തപുരത്ത് ഗസ്റ്റ്ഹൗസ് നിർമിക്കും. ശബരിമലയിലെ കാണിക്കവഞ്ചികൾ നവീകരിക്കും. വേദ, സംസ്‌കൃത പഠനകേന്ദ്രം സ്ഥാപിക്കും. ജീവനക്കാരുടെ മക്കൾക്കും ബോർഡിന് കീഴിലുള്ള സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിനും ബോർഡിന്റെ തരിശുഭൂമിയിൽ റബ്ബറും തേക്കും നടുന്ന ദേവഹരിതം പദ്ധതിക്കും തുക വകയിരുത്തി. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ ജി. സുന്ദരേശൻ, എ.അജികുമാർ, സെക്രട്ടറി ജി.ബൈജു, ചീഫ് എൻജിനിയർ ആർ. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്ത യോഗമാണ് ബഡ്‌ജറ്റ് അംഗീകരിച്ചത്.
പ്രധാന പ്രഖ്യാപനങ്ങൾ
ശബരി ഗ്യാസ് ഏജൻസി, ദേവസ്വം ആസ്ഥാനത്ത് പെട്രോൾ പമ്പ് -ഒരുകോടിവീതം.
ദേശീയ പെൻഷൻ പദ്ധതിക്ക് 8 ലക്ഷം
ക്ഷേത്രങ്ങളിൽ ശുദ്ധജലത്തിനുള്ള ദേവതീർത്ഥം പദ്ധതിക്ക് 15 ലക്ഷം
വൈക്കം ക്ഷേത്രത്തിന്റെ മാസ്റ്റർ പ്ലാനിന് 2 കോടിയും പന്തളം വലിയകോയിക്കൽ ക്ഷേത്രം മാസ്റ്റർപ്ലാനിന് ഒരു കോടിയും
ചെറുവള്ളി ക്ഷേത്രത്തിന് ഒരുകോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |