കോട്ടയം : ലോക് സഭ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകിനിൽക്കേ കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ല പ്രസിഡന്റും യു.ഡി.എഫ് ജില്ല ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ ഇരു സ്ഥാനവും രാജിവച്ച് പാർട്ടിയെയും മുന്നണിയെയും ഞെട്ടിച്ചു. പാർട്ടി എക്സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫിന്റെ പീഡനമാണ് രാജിക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പി.ജെ.ജോസഫിനെ പാവയാക്കി മോൻസ് പാർട്ടി പിടിച്ചടക്കിയെന്നതടക്കം രൂക്ഷ വിമർശനവും ഉന്നയിച്ചു. മുന്നണി ചെയർമാനായിട്ടും പ്രധാന പരിപാടികളിൽ വേണ്ടത്ര പ്രാധാന്യം നൽകാതിരുന്നതിൽ സജി അസംതൃപ്തനായിരുന്നു. തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ മറ്റ് പാർട്ടികളിലേക്ക് ഇല്ലെന്നും രാഷ്ട്രീയം വിട്ട് കുടുംബപരമായ കാര്യങ്ങളിൽ ഒതുങ്ങുമെന്നും സജി പറഞ്ഞു. ഇന്നലെ രാവിലെ വരെ പ്രചാരണത്തിൽ ഉണ്ടായിരുന്ന സജിയുടെ പെട്ടെന്നുള്ള മനംമാറ്റത്തിനു പിന്നിൽ ജോസ് വിഭാഗമാണെന്നാണ് ജോസഫ് വിഭാഗം നേതാക്കൾ കരുതുന്നത്. സജിയുടെ രാജി യു.ഡി.എഫിനെയും, പാർട്ടിയെയും വഞ്ചിച്ച യൂദാസിന്റെ നടപടിയാണെന്ന് മോൻസ് ജോസഫ് കുറ്റപ്പെടുത്തി. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അവാസ്തവമാണ്. പ്രധാനപ്പെട്ട സ്ഥാനങ്ങൾ സജിക്ക് നൽകിയത് താൻ മുൻകൈയെടുത്താണെന്നും മോൻസ് അവകാശപ്പെട്ടു. യു.ഡി.എഫിൽ സജി ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു. യു.ഡി.എഫ് രാഷ്ട്രീയം തകർച്ചയുടെ വക്കിലാണെന്നതിന്റെ തെളിവാണ് സജിയുടെ രാജിയെന്ന് മന്ത്രി വി.എൻ.വാസവൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |