തിരുവനന്തപുരം: 2018ലെ പ്രളയത്തിൽ വീട് നഷ്ടമായ വീട്ടമ്മയ്ക്ക് തീരുമാനിച്ച നഷ്ടപരിഹാരം കെെമാറാൻ കാലതാമസമെടുത്തതിൽ 2018 മുതൽ 2023 വരെയുള്ള ബാങ്ക് പലിശ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 2018 അനുവദിച്ച 47500 രൂപ അഞ്ച് വർഷം കഴിഞ്ഞാണ് വീട്ടമ്മയ്ക്ക് നൽകിയത്.
നേമം ശാന്തിവിളയിൽ താമസിക്കുന്ന കെ ജി കൃഷ്ണവേണി സമർപ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷൻ ജില്ലാ കളക്ടറിൽ നിന്ന് റിപ്പോർട്ട് വാങ്ങിയിട്ടുണ്ട്. 2018 സെപ്തംബർ അഞ്ചിനാണ് പരാതിക്കാരിയുടെ വീട് പ്രളയത്തിൽ തകർന്നത്. തുടർന്ന് കൃഷ്ണവേണി വാടകവീട്ടിലേക്ക് മാറി. കമ്മീഷൻ തിരുവനന്തപുരം തഹസിൽദാരെ സമൻസ് അയച്ച് വിളിച്ചുവരുത്തി. സമൻസ് ലഭിച്ച ശേഷമാണ് 47500 രൂപ പരാതിക്കാരിയുടെ അക്കൗണ്ടിലേക്ക് ജില്ലാ ഭരണകൂടം കെെമാറിയത്.
അനുവദിച്ച തുക പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കെെമാറാൻ വെെകിയതുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആക്റ്റിംഗ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബെെജൂനാഥ് ആവശ്യപ്പെട്ടു. പരാതിക്കാരിക്കും ബുദ്ധിമാന്ദ്യമുള്ള മകനും തുക നൽകാൻ അഞ്ച് വർഷത്തെ കാലതാമസമുണ്ടായത് ഖേദകരമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അനുവദിച്ച തുകയ്ക്കായി നിരവധി തവണ പരാതിക്കാരി താലൂക്ക് ഓഫീസ് കയറിയിറങ്ങി. പരാതിക്കാരിയുടെ മനഷ്യാവകാശം ധ്വംസിക്കപ്പെട്ടതായും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ലാന്റ് റവന്യൂ കമ്മീഷണർക്കും ജില്ലാ കളക്ടർക്കുമാണ് കമ്മീഷൻ നിർദേശം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |