തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഏപ്രില്‍ 12 വരെയുള്ള ദിവസങ്ങളില്‍ താപനിലയില്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി വരെയും, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി വരെയും തൃശൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും, കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 37 ഡിഗ്രി വരെയും, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ ഉണ്ടായേക്കാം.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കമമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. ഒരുകാരണവശാലും സൂര്യാഘാതം നേരിട്ട് ഏല്‍ക്കരുതെന്നതാണ് പ്രധാന മുന്നറിയിപ്പ്. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം, സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഞായറാഴ്ച രാത്രി മുതല്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും വേനല്‍മഴ ദുര്‍ബലമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ ഇടിവാണ് ലഭ്യമായ മഴയുടെ അളവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |