തിരുവനന്തപുരം: മാതാപിതാക്കൾക്ക് ആകെയുള്ള കുട്ടി പെണ്ണാണെങ്കിൽ ആ കുട്ടിക്ക് കേന്ദ്രീയ വിദ്യാലയങ്ങളിൽ സീറ്റ് ലഭിക്കാനുള്ള സംവരണം നിറുത്തലാക്കുന്നതിനെരെ പ്രതിഷേധമുയരുന്നു. സ്ത്രീവിദ്യാഭ്യാസവും ലിംഗസമത്വവും പ്രോത്സാഹിപ്പിക്കുക, പെൺഭ്രൂണഹത്യ തടയുക എന്നീ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നതിനാൽ പ്രശംസിക്കപ്പെട്ടിരുന്നതാണ് ഒറ്റപ്പെൺകുട്ടി സംവരണം.
2024-25 അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശന പ്രക്രിയയിൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റപ്പെൺകുട്ടി സംവരണം നിറുത്തലാക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തിൽ മന്ത്രി വി.ശിവൻകുട്ടി കടുത്ത ആശങ്ക രേഖപ്പെടുത്തി. കൃത്യമായ വിശദീകരണമില്ലാതെയാണ് പൊടുന്നനെ ഈ ആനുകൂല്യം നീക്കം ചെയ്തത്. തീരുമാനം പുനഃപരിശോധിക്കണമെന്നും സംവരണം പുനഃസ്ഥാപിക്കാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഇടപെടണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
നാരികളുടെ അഭിവൃദ്ധി പ്രസംഗിക്കുന്ന ബി.ജെ.പിയുടെ ഇരട്ടമുഖമാണ് തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് കേരളസർവകലാശാല രാഷ്ട്രതന്ത്ര വിഭാഗം മുൻമേധാവി ജെ. പ്രഭാഷ് കേരളകൗമുദിയോട് പറഞ്ഞു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എൻ.ഡി.എയുടെ ഇലക്ഷൻ സ്റ്റൻഡ് മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്ന് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഷാജർഖാൻ പറഞ്ഞു. ഇന്ത്യയിലാകെ 1200 കേന്ദ്രീയ വിദ്യാലയങ്ങളാണുള്ളത്.
കേജ്രിവാളിനെ നീക്കണമെന്ന് വീണ്ടും ഹർജി
പിഴ ചുമത്തുമെന്ന് ഹൈക്കോടതി
ന്യൂഡൽഹി : മദ്യനയക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന അരവിന്ദ് കേജ്രിവാളിനെ മുഖ്യമന്ത്രി പദവിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട രണ്ടുഹർജികൾ നിരസിച്ചിട്ടും മൂന്നാമതും ഹർജിയെത്തിയപ്പോൾ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഹർജിക്കാരനായ ആം ആദ്മി പാർട്ടി മുൻ എം.എൽ.എ സന്ദീപ്കുമാറിന് വൻപിഴ ചുമത്തേണ്ടതാണെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു. മുഖ്യമന്ത്രി പദവിയിൽ നിന്ന് നീക്കാൻ കോടതിക്ക് എങ്ങനെ ഉത്തരവിടാൻ കഴിയുമെന്നും ചോദിച്ചു. നേരത്തേ രണ്ടു ഹർജികൾ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. അതിനാൽ മൂന്നാമത്തെ ഹർജിയും അവിടെയാണ് ലിസ്റ്റ് ചെയ്യേണ്ടതെന്നും, നാളെപരിഗണിക്കുമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വ്യക്തമാക്കി.
ദേശീയ മനുഷ്യാവകാശ കമ്മിഷനും വയനാട്ടിൽ
പ്രദീപ് മാനന്തവാടി/ പി.ഇല്ല്യാസ്
കൽപ്പറ്റ: സിദ്ധാർത്ഥിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംഘവും വയനാട്ടിലെത്തി. കോളേജിലെ അദ്ധ്യാപകർ അനദ്ധ്യാപകർ വിദ്യാർത്ഥികൾ, വൈസ് ചാൻസിലർ, ഡീൻ ഉൾപ്പെടെയുള്ളവരിൽ നിന്ന് മൊഴിയെടുക്കും. വയനാട്ടിലെ വൈത്തിയിരിൽ ക്യാമ്പ് ചെയ്താണ് അന്വേഷിക്കുക. അഞ്ചുദിവസം വയനാട്ടിലുണ്ടാകും. ഇന്നലെ രാത്രിയോടെയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങൾ വയനാട്ടിലെത്തിയത്.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം ഉടലെടുത്തയുടനെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിരുന്നു. കേസിന് രാഷ്ട്രീയ പശ്ചാത്തലം കൂടിയുള്ള സാഹചര്യത്തിൽ കമ്മിഷന്റെ ഓരോ ഇടപെടലും കണ്ടെത്തലുകളും സുപ്രധാനമാണ്.
വിദ്യാർത്ഥികളുടെ മൊഴിയെടുത്തു
സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം ഇന്നലെ കോളേജിലെ ഏതാനും വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി. കോളേജിന്റെയും ഹോസ്റ്റലിന്റെയും സാഹചര്യങ്ങൾ മനസിലാക്കുന്നതിനാണ് വിദ്യാർത്ഥികളുടെ മൊഴിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |