ന്യൂഡൽഹി : ബി.എഡുകാർക്ക് പ്രൈമറി സ്കൂൾ അദ്ധ്യാപകരാകാൻ അർഹതയില്ലെന്ന വിധിക്ക്, അതു പ്രഖ്യാപിച്ച 2023 ആഗസ്റ്റ് 11 മുതൽ മുൻകാല പ്രാബല്യമെന്ന് വ്യക്തത വരുത്തി സുപ്രീംകോടതി. വിധി രാജ്യത്താകമാനം ബാധകമാണെന്നും നിരീക്ഷിച്ചു.
എന്നാൽ, നോട്ടിഫിക്കേഷനിലും പരസ്യത്തിലും ബി.എഡ് യോഗ്യതയായി പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിൽ ഇതിനോടകം നിയമനം നേടിയ പ്രൈമറി സ്കൂൾ അദ്ധ്യാപകരുടെ സർവീസിനെ വിധി ബാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിധിയിൽ വ്യക്തതയാവശ്യപ്പെട്ട് മദ്ധ്യപ്രദേശ് സർക്കാർ സമർപ്പിച്ച ഹർജി, പുനഃപരിശോധനാഹർജിയായി പരിഗണിച്ചാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ബി.എഡാണ് നിയമന യോഗ്യതയെന്ന് നിയമനാധികാരികൾ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രൈമറി സ്കൂൾ അദ്ധ്യാപക ജോലിയിൽ പ്രവേശിച്ചതെന്ന ബി.എഡുകാരുടെ വാദം കണക്കിലെടുത്ത് നിയമനം നിലനിറുത്താമെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു.
ബി.എഡ് ഉദ്യോഗാർത്ഥികൾക്കും പ്രൈമറി സ്കൂൾ അദ്ധ്യാപകരാകാമെന്ന് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ (എൻ.സി.ടി.ഇ) 2018ൽ വിജ്ഞാപനമിറക്കിയിരുന്നു. ഈ നടപടി റദ്ദാക്കിക്കൊണ്ടുളള രാജസ്ഥാൻ ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി ശരിവച്ചിരുന്നത്. പ്രൈമറി തലത്തിലെ ഒന്നുമുതൽ അഞ്ച് വരെയുളള ക്ലാസുകളിൽ പഠിപ്പിക്കാൻ ബി.എഡ് ഒരു യോഗ്യതയേ അല്ലെന്നായിരുന്നു 2023 ആഗസ്റ്റ് 11ലെ വിധി. രാജസ്ഥാൻ ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജി തളളുകയും ചെയ്തു.
എൻ.സി.ടി.ഇ വ്യവസ്ഥ പ്രകാരം തന്നെ ഡിപ്ലോമ ഇൻ എലമെന്ററി എജ്യൂക്കേഷനാണ് പ്രൈമറി സ്കൂൾ അദ്ധ്യാപകരാകാനുളള അവശ്യയോഗ്യതയെന്നും സുപ്രീംകോടതി നിലപാടെടുത്തു. ബി.എഡുകാർക്കും പ്രൈമറി സ്കൂൾ അദ്ധ്യാപകരാകാമെന്ന എൻ.സി.ടി.ഇയുടെ നിലപാട് ഏകപക്ഷീയവും, യുക്തിരഹിതവുമാണ്. യോഗ്യരായ അദ്ധ്യാപകർ തന്നെയാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. ഡിപ്ലോമ ഇൻ എലമെന്ററി എജ്യൂക്കേഷൻ യോഗ്യതയുളളവർ പ്രൈമറിതല കുട്ടികളെ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം നേടിയവരാണ്. ബി.എഡുകാർ സെക്കൻഡറി, ഹയർ സെക്കൻഡറിതല കുട്ടികളെ പഠിപ്പിക്കാനാണ് പരിശീലനം നേടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അദ്ധ്യാപകരുടെ റവന്യൂ ജില്ലാതല
പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ അദ്ധ്യാപകർ, പ്രൈമറി വിഭാഗം പ്രഥമാദ്ധ്യാപകർ /പ്രൈമറി അദ്ധ്യാപകർ എന്നിവരുടെ 2024- 25 അദ്ധ്യയന വർഷത്തേക്കുള്ള റവന്യൂ ജില്ലാതല പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ മുഖേന മാത്രമേ അപേക്ഷിക്കാനാവൂ. അപേക്ഷ സംബന്ധിച്ച വിശദാംശങ്ങൾ https://tandp.kite.kerala.gov.in ൽ.
2024 ജൂൺ 30 വരെ ഓരോ ജില്ലയിലെയും ഒഴിവുകളുടെ വ്യക്തമായ കണക്ക് നിശ്ചിത മാതൃകയിൽ വെബ്സൈറ്റിൽ ഉൾപ്പെടുത്തേണ്ട തീയതി ഏപ്രിൽ 10 വരെയാണ്. ഏപ്രിൽ 11 മുതൽ 16 വരെ അപേക്ഷ സ്വീകരിക്കും. ഏപ്രിൽ 17 മുതൽ 21 വരെയാണ് സ്കൂൾതലത്തിലും വിദ്യാഭ്യാസ ഉപജില്ലാതലത്തിലും അപേക്ഷ പരിശോധിക്കുന്നതിനുള്ള സമയം.
ഏപ്രിൽ 22 മുതൽ 27 വരെ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ അപേക്ഷ പരിശോധിക്കലും സീനിയോറിറ്റി തയ്യാറാക്കലും നടത്തും. മേയ് നാലിന് ജില്ലയിൽ ഓരോ തസ്തികയിലേക്കും ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കും. മേയ് നാലിന് താത്കാലിക സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കും. മേയ് അഞ്ച് മുതൽ ഏഴ് വരെ അപേക്ഷകർക്ക് ആക്ഷേപം സമർപ്പിക്കാം. മേയ് 13ന് അന്തിമ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കും. മുൻവർഷത്തെ അപേക്ഷിച്ച് രണ്ടാഴ്ച മുമ്പാണ് അന്തിമസ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |