ചെന്നൈ: ഐ.പി.എല്ലിൽ പതിനേഴാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയക്കുതിപ്പിന് തടയിട്ട് ചെന്നൈ സൂപ്പർ കിംഗ്സ്.
ഇന്നലെ ചെന്നൈയിലെ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ആതിഥേയരുടെ ജയം. ചെന്നൈ ബൗളർമാരുടെ മുന്നിൽ പേരുകേട്ട വമ്പനടിക്കാരെല്ലാം പതറിയതോടെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് 20 ഓവറിൽ നേടാനായത് 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രം. മറുപടിക്കിറങ്ങിയ ചെന്നൈ അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ക്യാപ്ടൻ റുതുരാജ് ഗെയ്‌ക്‌വാദിന്റെ (67) ബാറ്റിംഗിന്റെ പിൻബലത്തിൽ 14 പന്ത് ശേഷിക്കെ 3 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (141/3). മുൻ നായകൻ ധോണി (1) റുതുവിനൊപ്പം പുറത്താകാതെ നിന്നു. ഇംപാക്ട് പ്ലെയർ ശിവം ദുബെ (18 പന്തിൽ 25), ഡാരിൽ മിച്ചൽ (25), രചിൻ രവീവിന്ദ്ര (15) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. വൈഭവ് അറോറ കെ.കെ.ആറിനായി 2 വിക്കറ്റ് വീഴ്ത്തി.
നേരത്തേ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും തുഷാർ ദേശ്‌പാണ്ഡെയുമാണ് കൊൽക്കത്തയുടെ റണ്ണൊഴുക്കിന് തടയിടാൻ നേതൃത്വം നൽകിയത്. 4 ഓവറിൽ 18 റൺസ് മാത്രം നൽകിയായിരുന്നു ജഡേജയുടെ മാസ്മരിക ബൗളിംഗ്. ജഡേജയാണ് കളിയിലെ താരം.
ക്യാപ്ടൻ ശ്രേയസ് അയ്യർ (32), ഓപ്പണർ സുനിൽ നരെയ്ൻ (27), യുവതാരം ആംഗ്രിഷ് രഘുവൻഷി (24) എന്നിവർക്ക് മാത്രമാണ് കൊൽക്കത്ത നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ലൂ. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ ഓപ്പണർ ഫിൽ സാൾട്ടിനെ (0) ജഡേജയുടെ കൈയിൽ എത്തിച്ച് തുഷാർ കൊൽക്കത്തയ്ക്ക് തുടക്കത്തിലേ പ്രഹരമേൽപ്പിച്ചു. പിന്നീട് ക്രീസിൽ ഒന്നിച്ച നരെയ്നും ആംഗ്രിഷും ഡൽഹിക്കെതിരായ മത്സരത്തിലെപ്പോലെ കൊൽക്കത്തയ്ക്ക് രക്ഷയായി. കൈയുടെ പരിക്കിന് ഇടയ്ക്ക് വൈദ്യസഹായം തേടിയെങ്കിലും നരെയ്ൻ ആംഗ്രിഷിനൊപ്പം കൊൽക്കത്തയെ 50 കടത്തി. എന്നാൽ ഏഴാം ഓവറിൽ പന്ത് കൈയിലെടുത്ത രവീന്ദ്ര ജഡേജ ആദ്യ പന്തിൽ തന്നെ ആംഗ്രിഷിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ചെന്നൈയ്ക്ക് ബ്രേക്ക് ത്രൂ നൽകി. വെങ്കിടേഷ് അയ്യർ (3), റിങ്കു സിംഗ് (9), ആന്ദ്രേ റസ്സൽ (10) തുടങ്ങിയ വെടിക്കെട്ട് വീരൻമാരെയെല്ലാം ചെന്നൈ ബൗളേഴ്സ് നനഞ്ഞ പടക്കമാക്കി.
ഇന്നത്തെ മത്സരം
പഞ്ചാബ് - ഹൈദരാബാദ്
(രാത്രി 7.30 മുതൽ, ജിയോ സിനിമ, സ്റ്റാർ സ്പോർട്സ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |