പാലക്കാട്: ചെമ്മീൻ കറി കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയ്‌ക്ക് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകൾ നികിതയാണ് (20) മരിച്ചത്.
ഈ മാസം ആറാം തീയതിയാണ് നികിത ചെമ്മീൻ കറി കഴിച്ചത്. പിന്നാലെ ശരീരം ചൊറിഞ്ഞ് തടിക്കുകയായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നികിതയ‌്ക്ക് ശ്വാസതടസം ഉണ്ടായതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഞായറാഴ്ച രാത്രി പതിനൊന്നോടെ മരിച്ചു.
ആശുപത്രിയുടെ ഭാഗത്തു ചികിത്സാപ്പിഴവ് ഉണ്ടായതായി ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, വെന്റിലേറ്ററിലായിരുന്ന നികിതയെ വേറെ ആശുപത്രിയിലേക്കു മാറ്റാവുന്ന സാഹചര്യമല്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നു തൊടുപുഴ പൊലീസ് അറിയിച്ചു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഒപ്‌ടോമെട്രിസ്റ്റ് ആണ് നികിത. സഹോദരൻ ജിഷ്‌ണു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |