കൊച്ചി: ഭീകരവാദവും പ്രണയച്ചതികളും കാലഘട്ടത്തിലെ യാഥാർത്ഥ്യങ്ങളാണെന്നും സാമൂഹിക തിന്മകൾക്കെതിരായ ബോധവത്കരണ പരിപാടികൾ തുടരുമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി). നിയമത്തിലെ പഴുതുകളും ആനുകൂല്യങ്ങളും സമൂഹത്തിന്റെ അജ്ഞതയും മുതലെടുത്ത് തത്പരകക്ഷികൾ നടത്തിവരുന്ന ഗൂഢനീക്കങ്ങൾ തുറന്നുകാണിച്ചിട്ടുണ്ട്. സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം പെൺകുട്ടികൾ ചതിക്കപ്പെടുന്നതിന് കാരണമാകുന്നതായി പലതവണ സർക്കാരിനെ അറിയിച്ചിട്ടും നടപടികളുണ്ടായില്ല. സമൂഹത്തിന്റെ അജ്ഞത നീക്കാനും യുവജനങ്ങൾ കെണികളിൽ അകപ്പെടുന്നത് തടയാനും ബോധവത്കരണ പ്രവർത്തനങ്ങളുമായി സഭാനേതൃത്വവും രൂപതകളും മുന്നോട്ടുപോകുമെന്നും കെ.സി.ബി.സി ജാഗ്രതാ കമ്മിഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു. ഇടുക്കി രൂപത 'കേരള സ്റ്റോറി' സിനിമ പ്രദർശിപ്പിച്ച സാഹചര്യത്തിലാണ് വിശദീകരണം.
സിനിമ ബി.ജെ.പി അജണ്ട: മുഖ്യമന്ത്രി
കേരള സ്റ്റോറി സിനിമ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിനിമ പച്ചനുണ പറഞ്ഞ് കേരളത്തെ അപമാനിക്കുകയാണ്. ഈ സിനിമ നാടിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് തിരിച്ചറിയണം. ഹിറ്റ്ലറുടെ ആശയം അതുപോലെ പകർത്തി വച്ചിരിക്കുന്നവരാണ് ആർ.എസ്.എസുകാർ. ജർമ്മനിയിൽ ജൂതരാണെങ്കിൽ ഇവിടെ മുസ്ലീമും ക്രിസ്ത്യാനിയും മറ്റ് ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകാരുമാണ് ഇരയാക്കപ്പെടുന്നത്. സിനിമ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കൃത്യമായ ഉദ്ദേശ്യമുണ്ട്. ആർ.എസ്.എസിന്റെ കെണിയിൽ വീഴരുത്. സിനിമ കേരളത്തിന്റെ കഥയാണെന്നാണ് പറയുന്നത്. കേരളത്തിലെവിടെയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിച്ചിട്ടുള്ളത്. ഭാവനയിൽ സൃഷ്ടിച്ച കുറെക്കാര്യങ്ങൾ വച്ചുകൊണ്ട് അവതരിപ്പിക്കുകയാണ്. ന്യൂനപക്ഷങ്ങളെയാണ് ആർ.എസ്.എസ് ലക്ഷ്യമിടുന്നത്. മണിപ്പൂരിലെ വംശഹത്യ മറക്കരുത്.
'കേരള സ്റ്റോറി' പ്രദർശിപ്പിക്കുന്നത് നല്ലത്: പത്മജ
സംസ്ഥാനത്ത് ലൗ ജിഹാദുണ്ടെന്നും കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നത് നല്ലതാണെന്നും പത്മജ വേണുഗോപാൽ. കുട്ടികൾക്ക് സന്ദേശം നൽകേണ്ട ആവശ്യമുണ്ട്. ലൗ ജിഹാദുണ്ട്. പക്ഷേ, ഈ പറയുന്ന അത്രയ്‌ക്കൊന്നുമില്ല. തന്റെ ഒന്നുരണ്ട് സുഹൃത്തുക്കളുടെ മക്കൾക്ക് ഇങ്ങനെ പറ്റിയിട്ട് അവർ വന്ന് സങ്കടം പറഞ്ഞ് കരഞ്ഞിട്ടുണ്ട്. ഇന്നത്തെ തലമുറ പലതും പഠിക്കണം. ഉണ്ടോ ഇല്ലയോ എന്നതല്ല. ഇങ്ങനെയുണ്ടെന്ന് വാർത്ത പരക്കുമ്പോൾ ഒരു സന്ദേശം കുട്ടികൾക്കു കൊടുക്കുന്നത് വളരെ നല്ലതാണ്. സിനിമ കാണുമ്പോൾ കുട്ടികൾക്ക് ഏതാണ് ശരിയും തെറ്റുമെന്ന് മനസിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |