തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 45 ഡിഗ്രി വരെയാണ് ചൂട് രേഖപ്പെടുത്തിയത്.
രാത്രിയും പകലും ഒരുപോലെ കൊടും ചൂടിൽ വെന്തുരുകുകയാണ് സംസ്ഥാനം. പ്രതീക്ഷിച്ച വേനൽ മഴയും ഇത്തവണ ലഭിച്ചില്ല. 14 ജില്ലകളിലും 35 ഡിഗ്രിക്ക് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. പാലക്കാട് ജില്ല ഉൾപ്പെടെ വരും ദിവസങ്ങളിൽ ഇനിയും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.
റിപ്പോർട്ടുകൾ പ്രകാരം പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് ഉയരാൻ സാദ്ധ്യത. ഇവിടെ 45 ഡിഗ്രി വരെ ചൂട് ഉയർന്നേക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ 45 ഡിഗ്രി വരെ രേഖപ്പെടുത്തി. കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂർ, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 37 വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാനാണ് സാദ്ധ്യത.
ചൂട് കൂടുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും റെക്കോർഡ് കണക്കാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം 11.17 കോടി യൂണിറ്റായിരുന്നു സംസ്ഥാനത്ത് ഉപയോഗിച്ചത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിലും ഓരോ ദിവസവും കണക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |