ന്യൂഡൽഹി: ഡൽഹി എയർപോർട്ട് മെട്രോ ലൈൻ നടത്തിപ്പുമായി ബന്ധപ്പെട്ട ആർബിട്രേഷൻ കേസിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന് (ഡി.എം.ആർ.സി) സുപ്രീംകോടതിയിൽ നിന്ന് ആശ്വാസം. അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഭാഗമായ ഡൽഹി എയർപോർട്ട് മെട്രോ എക്‌സ്‌പ്രസ് പ്രൈവറ്റ് ലിമിറ്റഡിന് (ഡി.എ.എം.ഇ.പി.എൽ), നടത്തിപ്പുകരാറുമായി ബന്ധപ്പെട്ട ആർബിട്രേഷൻ നഷ്ടപരിഹാരമായ 8,000 കോടി നൽകേണ്ട. ഡൽഹി മെട്രോയുടെ തിരുത്തൽ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിലപാട്. പൊതുസ്ഥാപനത്തിന് അമിതമായ ബാദ്ധ്യത വരുത്തിവച്ച ആർബിട്രൽ ട്രൈബ്യൂണലിന്റെ നിയമവിരുദ്ധ ഉത്തരവിനെ പുനഃസ്ഥാപിക്കുന്ന നടപടിയാണ് സുപ്രീംകോടതിയിൽ നിന്ന് നേരത്തെയുണ്ടായത്. അത് തിരുത്തുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി. നീതിയുടെ വലിയ പിഴവ് സംഭവിച്ച വിഷയമാണെന്നും നിരീക്ഷിച്ചു.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ മുതൽ ദ്വാരക സെക്ടർ 21 വരെ നീളുന്ന മെട്രോയുടെ ഡിസൈൻ, കമ്മിഷനിംഗ്, നടത്തിപ്പ്, അറ്റകുറ്റപണികൾ തുടങ്ങിവയ്ക്ക് 2008ലാണ് ഇരു കക്ഷികളും കരാറുണ്ടാക്കിയത്. നിർമ്മാണപ്രവർത്തനങ്ങളുടെ ചുമതല ഡി.എം.ആർ.സിക്കും സിസ്റ്രം വർക്കുകളുടെ ഉത്തരവാദിത്വം ഡി.എ.എം.ഇ.പി.എല്ലിനുമായിരുന്നു. 2012 ജൂലായിൽ മെട്രോ കടന്നുപോകുന്ന ഒരു പാലത്തിന്റെ നിർമ്മാണത്തിൽ അപാകത കണ്ടെത്തിയതോടെ പ്രവർത്തനം നിറുത്തിവച്ചു. ഡി.എം.ആർ.സിക്ക് നോട്ടീസും നൽകി. 2013 ജനുവരിയിലാണ് പ്രശ്നങ്ങൾ തീർത്ത് മെട്രൊ ലൈൻ തുറക്കാനായത്. ഇതിനിടെ, 2013 ജൂണിൽ പദ്ധതിയിൽ നിന്ന് അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഭാഗമായ കമ്പനി പിന്മാറി.
ഡി.എം.ആർ.സി ആർബിട്രേഷൻ കേസിനും പോയി. പക്ഷെ 2017ൽ വിധി അനിൽ അംബാനിയുടെ കമ്പനിക്ക് അനുകൂലമായി. ഡി.എം.ആർ.സി 2,782 കോടി നൽകണമെന്നും നിർദ്ദേശിച്ചു. എന്നാലിത് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 2021ൽ സുപ്രീംകോടതി മുന്നംഗ ബെഞ്ച് അനിലിന്റെ കമ്പനിക്ക് അനുകൂലമായി നിലപാടെടുത്തു. തുടർന്ന്, ഡി.എം.ആർ.സി തിരുത്തൽ ഹർജി സമർപ്പിക്കുകയായിരുന്നു. ഈ ഹർജിയിലാണ് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസിന്റെ കോടതി 2021ലെ വിധി റദ്ദാക്കിയത്. ഇതിനിടെ, നഷ്ടപരിഹാരതുക പലിശ ഉൾപ്പെടെ വളർന്ന് 8000 കോടിയോളം എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |