പുണ്യ റംസാൻ മാസത്തിൽ വ്രതംനോറ്റ വിശ്വാസികൾ ഇന്നലെ ചെറിയ പെരുന്നാൾ ആഘോഷിച്ചു. ബിരിയാണി മുതൽ ചെറുകിട പലഹാരങ്ങളും മറ്റുമായി വിവിധയിനം വിഭവങ്ങളാണ് ഇന്നലെ ഓരോ വീടുകളിലും നിരന്നത്. ഒരുമാസക്കാലം ഓരോ വൈകുന്നേരങ്ങളെയും വിശ്വാസികൾ വരവേറ്റത് നോമ്പ് തുറയോടെയായിരുന്നു. ഈ ഇഫ്‌താർ വിരുന്നുകളിൽ ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ആഹാര വിതരണ ശൃംഖലയായ സ്വിഗ്ഗിയും പങ്കാളിയായിരുന്നു. ഇപ്പോഴിതാ റംസാൻ കാലത്ത് ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ട വിഭവത്തെക്കുറിച്ചും നഗരത്തെക്കുറിച്ചും വിവരങ്ങൾ പങ്കുവയ്ക്കുകയാണ് സ്വിഗ്ഗി.
മാർച്ച് 12 മുതൽ ഏപ്രിൽ എട്ടുവരെയുള്ള ഓർഡറുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സ്വിഗ്ഗി പങ്കുവച്ചിരിക്കുന്നത്. ഇതുപ്രകാരം ഈ റംസാൻ കാലത്ത് ആറ് മില്യൺ പ്ളേറ്റ് ബിരിയാണിയാണ് സ്വിഗ്ഗിയിലൂടെ ഓർഡർ ചെയ്യപ്പെട്ടത്. സാധാരണ മാസങ്ങളെക്കാൾ 15 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ ബിരിയാണി ഓർഡർ ചെയ്ത നഗരം ഹൈദരാബാദാണ്. ഒരു ദശലക്ഷം പ്ളേറ്റ് ബിരിയാണിയും 5.3 ലക്ഷം ഹലീമുമാണ് ഹൈദരാബാദിൽ നിന്നുമാത്രമായി ഓർഡർ ചെയ്തത്.
വൈകിട്ട് 5.30നും ഏഴ് മണിക്കും ഇടയിലാണ് കൂടുതൽ ഓർഡറുകൾ ലഭിച്ചതെന്നും ഇത് സാധാരണ മാസങ്ങളെക്കാൾ 34 ശതമാനം അധികമാണെന്നും സ്വിഗ്ഗി വ്യക്തമാക്കുന്നു. രാജ്യമൊട്ടാകെയുള്ള കണക്കെടുത്താൽ ചിക്കൻ ബിരിയാണി, മട്ടൺ ഹലീം, സമോസ, ഫലൂഡ, പായസം എന്നിവയാണ് സ്വിഗ്ഗിയിലൂടെ ഏറ്റവുമധികം ഓർഡർ ചെയ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |