തിരുവനന്തപുരം : അനശ്വരമായ ക്ലാസിക്ക് സിനിമകളുടെ നിർമ്മാതവും വിതരണക്കാരനുമായ ഗാന്ധിമതി ബാലന് ഓർമ്മകളുടെ തിരയിളക്കത്തിൽ വിട നൽകി സാംസ്കാരിക കേരളം.
ഇന്നലെ രാവിലെ വഴുതയ്ക്കാട് ആർടെക്ക് മീനാക്ഷി ഫ്ലാറ്റിലും ഉച്ചയ്ക്ക് ശേഷം അയ്യങ്കാളി ഹാളിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. രണ്ടിടങ്ങളിലും ഗാന്ധിമതി ബാലൻ നിർമ്മിച്ച സുഖമോ ദേവി എന്ന ചിത്രത്തിലെ ഗാനത്തിന്റെ ഈണത്തിന്റെ അകമ്പടിയോടെയായിരുന്നു പൊതുദർശനം. ഇതോടെ പതിറ്റാണ്ടുകളുടെ സിനിമാ ഓർമ്മകൾ ഒത്തുചേർന്നവരുടെ മനസിൽ നിറഞ്ഞൊഴുകി. എല്ലാവർക്കും പറയാൻ പ്രിയപ്പെട്ട ബാലനെ പറ്റിയുള്ള മരിക്കാത്ത ഓർമ്മകളും. അയ്യങ്കാളി ഹാളിൽ ചലച്ചിത്ര അക്കാഡമിയാണ് പൊതുദർശനം ഒരുക്കിയത്.
വൈകിട്ട് ആറിന് തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്ക്കാരം.
മന്ത്രിമാരായ ജി.ആർ.അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, എം.എൽ.എമാരായ സി കെ ഹരീന്ദ്രൻ, വി.കെ.പ്രശാന്ത്, പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി, ചലചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി അജോയ്, സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ മിനി ആന്റണി,
ചലച്ചിത്ര താരങ്ങളായ ജഗദീഷ്, മണിയൻപിള്ള രാജു, ജലജ, ഗായകരായ എം ജി ശ്രീകുമാർ, ജി വേണുഗോപാൽ, സംവിധായകരായ ബാലുകിരിയത്ത്, തുളസീദാസ്, നിർമ്മാതാക്കളായ ജി.സുരേഷ് കുമാർ, രഞ്ജിത്ത്, മുൻ മന്ത്രി ഷിബു ബേബി ജോൺ, ശശി തരൂർ എം.പി, എം.വിജയകുമാർ,മാങ്കോട് രാധാകൃഷ്ണൻ,നെയ്യാറ്റിൻകര സനൽ, ഡോ.ജെ.ഹരീന്ദ്രൻ നായർ, ചെങ്കൽ രാജശേഖരൻ, സൂര്യകൃഷ്ണമൂർത്തി, എസ്.എൻ.രഘുചന്ദ്രൻ നായർ തുടങ്ങിയവർ അന്ത്യമോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |