തൃശൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ചരിത്ര മാറ്റമുണ്ടാകുമെന്നും, വ്യക്തിപരമായി അപമാനിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ
മാദ്ധ്യമങ്ങളോട് പറഞ്ഞു.
തനിക്കെതിരെ പരാതി കൊടുക്കുന്നവർ അങ്ങനെ ചെയ്യട്ടെ. കഴിഞ്ഞ 18 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഒരു കറുത്ത പാടും തനിക്കില്ല. പൊതുജീവിതത്തിൽ അഭിമാനമുള്ളയാളാണ്. കോൺഗ്രസിന്റെ പണിയല്ലേ ഈ വ്യക്തി അധിക്ഷേപം?.
അവസാനം സത്യം ജയിക്കും. തന്നെയും നരേന്ദ്ര മോദിയെയും സുരേഷ് ഗോപിയെയുമെല്ലാം അവർ ആക്രമിക്കുന്നുണ്ട്.
രാജ്യം മുന്നേറുമ്പോൾ കേരളം പിന്നോട്ട് പോവുകയാണ്. എട്ട് കൊല്ലം സംസ്ഥാനം ഭരിച്ച എൽ.ഡി.എഫ് സർക്കാർ എന്തു ചെയ്തു?. കടം വാങ്ങിയാണ് കേരളത്തിൽ പെൻഷനും ശമ്പളവും കൊടുക്കുന്നത്. ചായയും സമൂസയും കഴിച്ച്
ഡൽഹിയിലിരിക്കുന്ന ഇന്ത്യ സഖ്യത്തിലെ രണ്ട് പാർട്ടികളല്ലേ കോൺഗ്രസും സി.പി.എമ്മും?. ജനങ്ങളെ ഭയപ്പെടുത്തുക, അക്രമം നടത്തുക, നുണ പറയുക എന്നതാണ് ഇവരുടെ രാഷ്ട്രീയം. ജനങ്ങൾക്ക് ഇവരെ മടുത്തു. വികസനം കൊണ്ടുവരാൻ ആർക്കാണ് സാധിക്കുകയെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. തിരുവനന്തപുരത്തും തൃശൂരും മാത്രമല്ല കേരളത്തിൽ പലയിടത്തും മാറ്റം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |