ആദ്യ പാദ ക്വാർട്ടർ ഫൈനലുകളിൽ സ്പാനിഷ് ക്ളബുകളായ ബാഴ്സലോണയ്ക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും ജയം
ബാഴ്സലോണ -3
പാരീസ് എസ്.ജി -2
അത്‌ലറ്റിക്കോ മാഡ്രിഡ് -2
ബൊറൂഷ്യ ഡോർട്ട്മുണ്ട് -1
മാഡ്രിഡ് : കഴിഞ്ഞരാത്രി നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ആദ്യ പാദ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ സ്പാനിഷ് ക്ളബുകളായ ബാഴ്സലോണയ്ക്കും അത്‌ലറ്റിക്കോ ഡി മാഡ്രിഡിനും ജയം. ഇഞ്ചോടിഞ്ച് ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്കാണ് ബാഴ്സ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയെ മറികടന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിന് എതിരെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വിജയം.
പി.എസ്.ജിയുടെ തട്ടകത്തിൽ ചെന്നാണ് ബാഴ്സ ആദ്യപാദത്തിലെ വിജയം നേടിയത്. റഫീഞ്ഞ നേടിയ ഇരട്ടഗോളുകളാണ് ബാഴ്സയുടെ വിജയത്തിന് വഴിയൊരുക്കിയത്. 37-ാം മിനിട്ടിലാണ് റഫീഞ്ഞ ആദ്യ ഗോൾ നേടിയത്. ഈ ഗോളിന് ആദ്യപകുതിയിൽ ബാഴ്സ മുന്നിട്ടുനിന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ രണ്ടു ഗോളുകളുമായി പാരീസ് ലീഡ് നേടി. 48-ാം മിനിട്ടിൽ മുൻ ബാഴ്സതാരം ഒസ്മാനെ ഡംബലെയും 50-ാം മിനിട്ടിൽ വിറ്റിഞ്ഞയുമാണ് ബാഴ്സലോണയുടെ വല ചലിപ്പിച്ചത്. ഇരട്ട പ്രഹരത്തിൽ ഒന്നുപതറിയെങ്കിലും റഫീഞ്ഞയിലൂടെത്തന്നെ ബാഴ്സ മത്സരത്തിലേക്ക് തിരിച്ചുവന്നു. 62-ാം മിനിട്ടിലാണ് റഫീഞ്ഞ സമനില ഗോൾ നേടിയത്. ഗോൾ നേടിയശേഷം ബ്രസീലിയൻ സഹതാരം നെയ്മറെ അനുകരിച്ചാണ് റഫീഞ്ഞ ആഘോഷപ്രകടനം നടത്തിയത്. 77-ാം മിനിട്ടിൽ ഇക്കേയ് ഗുണ്ടോഗന്റെ പാസിൽ നിന്ന് ക്രിസ്റ്റൻസെന്നാണ് ബാഴ്സയുടെ വിജയഗോൾ നേടിയത്. പകരക്കാരനായിറങ്ങി നിമിഷങ്ങൾക്കകമായിരുന്നു പി.എസ്.ജിയുടെ ക്രിസ്റ്റൻസെന്നിന്റെ ഗോൾ. സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയുടെ മുന്നേറ്റങ്ങൾക്ക് മത്സരത്തിലുടനീളം തടയിട്ട 17കാരൻ ഡിഫൻഡർ പാവ് കുബാർസിയാണ് ബാഴ്സയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
2019ന് ശേഷം ആദ്യമായാണ് പി.എസ്.ജി ഒരു ചാമ്പ്യൻസ് ലീഗ് ഹോം മാച്ചിൽ മൂന്ന് ഗോളുകൾ വഴങ്ങിയത്.
സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദ മത്സരത്തിലാണ് അത്‌ലറ്റിക്കോ 2-1ന് ബൊറൂഷ്യയെ കീഴടക്കിയത്. നാലാം മിനിട്ടിൽ അർജന്റീനിയൻ താരം റോഡ്രിഗോ ഡി പോളും 32-ാം മിനിട്ടിൽ സാമുവൽ ലിനോയുമാണ് അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. 81-ാം മിനിട്ടിൽ സെബാസ്റ്റ്യൻ ഹാളർ ബൊറൂഷ്യയുടെ ആശ്വാസഗോൾ നേടി.
ഏപ്രിൽ 17 നാണ് രണ്ടാം പാദ ക്വാർട്ടർ ഫൈനലുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |