പാലക്കാട്: പാലക്കാട്ട് ട്രെയിൻ തട്ടി പരിക്കേറ്റ ആനയുടെ നില ഗുരുതരമായി തുടരുന്നു. ആനയുടെ രണ്ട് പിൻകാലുകൾ ചലിക്കുന്നില്ല. ജീവൻ നിലനിർത്താനുള്ള മരുന്നുകൾ മാത്രമാണ് ആനയ്ക്ക് നൽകുന്നത്. രാത്രി കുടിവെള്ളം തേടി ജനവാസമേഖലയിൽ ഇറങ്ങിയ പിടിയാന തിരികെ ട്രാക്ക് മറികടന്ന് വനത്തിലേക്ക് പോകുന്നതിനിടെയാണ് ട്രെയിൻ തട്ടിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
ആന ഇപ്പോൾ താത്ക്കാലിക സംരക്ഷണ കേന്ദ്രത്തിലാണ്. എഴുന്നേറ്റ് നിൽക്കാൻ സാധിക്കാത്ത സ്ഥിതിയായതിനാലാണ് ചികിത്സ നൽകാനായി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. പരിക്ക് ഭേദമായതിന് ശേഷം കാട്ടിൽ വിടാനാണ് വനംവകുപ്പിന്റെ തീരുമാനം.
മലമ്പുഴ കൊട്ടേക്കാട് റെയിൽവേ ഗേറ്റിന് സമീപം പാളം മുറിച്ചുകടക്കുന്നതിനിടെയാണ് കാട്ടാനക്കൂട്ടത്തിലെ പിടിയാനയ്ക്ക് പരിക്കേറ്റത്. ഓടുന്നതിനിടെ താഴെ വീണപ്പോൾ ട്രെയിനിടിച്ചതാകാമെന്നാണ് കരുതുന്നത്. ആറ് ആനകളായിരുന്നു കൂട്ടത്തിലുണ്ടായിരുന്നത്. ആനകളുടെ ചിന്നംവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം ആദ്യമറിഞ്ഞത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിന്നീട് മറ്റ് ആനകൾ കാട്ടിലേക്ക് തിരിച്ചുപോയിരുന്നു.
അതേസമയം, കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് ആന വീണത്. അർദ്ധരാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. വനംവകുപ്പും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
ശബ്ദം കേട്ട് നാട്ടുകാർ വന്ന് നോക്കിയപ്പോഴാണ് കിണറ്റിൽ ആനയെ കണ്ടത്. തുടർന്ന് പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. വീതിയുള്ള കിണറാണ്. ഇതിന്റെ ഒരു ഭാഗം ഇടിച്ച ശേഷം അതുവഴി ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |