ഐശ്വര്യത്തിന്റെ കണിക്കൊന്ന പൂക്കളുമായി വീണ്ടും ഒരു വിഷുക്കാലം വരവായി . വിഷുവിന്റെ പ്രധാന ചടങ്ങാണ് വിഷുക്കണി. വിഷുക്കണി ആചാരപരമായി തന്നെ ഒരുക്കണം. വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം.
കണിയൊരുക്കാൻ വേണ്ടത്
നിലവിളക്ക്, ഓട്ടുരുളി, ഉണക്കലരി, നെല്ല്, നാളികേരം, സ്വർണ്ണ നിറമുള്ള കണിവെള്ളരി, ചക്ക, മാങ്ങ, കദളിപ്പഴം, വാൽക്കണ്ണാടി, (ആറന്മുളലോഹകണ്ണാടി),കൃഷ്ണവിഗ്രഹം, കണിക്കൊന്ന പൂവ്, എള്ളെണ്ണ (വിളക്കെണ്ണ പാടില്ല ), തിരി, കോടിമുണ്ട്, ഗ്രന്ഥം, നാണയങ്ങൾ, സ്വർണ്ണം, കുങ്കുമം, കണ്മഷി, വെറ്റില, അടയ്ക്ക, ഓട്ടുകിണ്ടി, വെള്ളം.
വിഷുക്കണി എങ്ങനെ ഒരുക്കാം
കണിയൊരുക്കാനായി കൃത്യമായ ചിട്ടകളുണ്ട്. വിവിധ നാട്ടിൽ പല രീതികളാണ് പിന്തുടരുന്നത്. ഓരോ വസ്തുവും സത്വ, രജോ,തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു, ഓട്ടുരുളിയിൽ കണിയൊരുക്കണം. തേച്ചു വൃത്തിയാക്കിയ ഉരുളിയിൽ ഉണക്കലരിയും നെല്ലും ചേർത്ത് പകുതിയോളം നിറയ്ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവ് ചിലയിടങ്ങളിലുണ്ട്. സ്വർണനിറത്തിലുള്ള കണിവെള്ളരി, ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വേണ്ടത്. ചക്ക ഗണപതിയുടെ ഇഷ്ടഭക്ഷണമെന്നാണ് വിശ്വാസം. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ ഭഗവതിയുടെ സ്ഥാനമായ വാൽക്കണ്ണാടി വയ്ക്കാം. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എന്നും സങ്കല്പവുമുണ്ട്. ഇതിനടുത്തുവയ്ക്കാം. ദീപപ്രഭയുടെ നിഴൽ പതിക്കാത്ത രീതിയിൽ വേണം കൃഷ്ണവിഗ്രഹം വയ്ക്കാം. തൊട്ടടുത്തു താലത്തിൽ കോടിമുണ്ട്, ഗ്രന്ഥം,സ്വർണം, കുങ്കുമച്ചെപ്പ്, കണ്മഷിക്കൂട്, വെറ്റിലയും പാക്കിനുമൊപ്പം നാണയത്തുട്ടുകൾ എന്നിവയും കണികാണാൻ വേണം. ലക്ഷ്മി ദേവിയുടെ പ്രതീകമാണ് സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു. പച്ചക്കറി വിത്തുകൾ വയ്ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്ക്കുന്ന പതിവ് ചിലയിടങ്ങളിലുണ്ട്. ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവച്ച് ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാകണം കണികാണേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |