കോഴിക്കോട്: പതിനെട്ട് വർഷം സന്തോഷമെന്തെന്നറിയാതെ മകന്റെ വരവും കാത്തിരുന്ന ഫാത്തിമയുടെ കണ്ണിൽ പ്രതീക്ഷയുടെ പൂത്തിരി. ' നന്ദിയുണ്ട് എല്ലാവരോടും. എന്റെ സങ്കടം അസാനിച്ചു, അടുത്ത പെരുന്നാൾ മകനൊപ്പം ആഘോഷിക്കാമല്ലോ... എഴുപത്തിനാലുകാരി മാതാവിന്റെ ശബ്ദമിടറി.
സൗദിയിൽ വധശിക്ഷ വിധിച്ച് കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി നാടൊരുമിച്ചതോടെ മാതാവ് ഫാത്തിമയുടെ തോരാക്കണ്ണീർ പുഞ്ചിരിക്ക് വഴിമാറുകയായിരുന്നു. ഉമ്മയെ നന്നായി നോക്കണം, വീട് വയ്ക്കണം തുടങ്ങി നൂറായിരം കിനാവുമായാണ് 24ാം വയസിൽ അബ്ദുൾ റഹീം സൗദിയിലേക്ക് പറന്നത്. ആറ് മക്കളിൽ ഇളയവനാണ് റഹീം. കടം വാങ്ങിയും സ്വർണ്ണം പണയം വച്ചുമാണ് ഫാത്തിമ സൗദിയിലേക്ക് പോകാനുള്ള പണം കണ്ടെത്തിയത്. പക്ഷേ, വിധി അബ്ദുൾ റഹീമിന് കാത്തുവച്ചത് മറ്റൊന്നായിരുന്നു.
മക്കളായ അബ്ദുൾ നസീർ, അബ്ദുൾ സലീം, സീനത്ത്, ഹാജിറ, സഫിയ എന്നിവർ കല്യാണം കഴിഞ്ഞ് മാറി താമസിച്ചതോടെ റഹീമും ഉമ്മ ഫാത്തിമ്മയും പിതാവ് മുഹമ്മദ് കുട്ടിയുമായി കോടമ്പുഴയിലെ തറവാട്ട് വീട്ടിൽ. കമ്പനിയിലെ കണക്കെഴുത്തുകാരനായിരുന്ന പിതാവിന്റെ വരുമാനം കുറഞ്ഞതോടെയാണ് നാട്ടിൽ ഓട്ടോ ഡ്രെെവറായിരുന്ന റഹീം സൗദിക്ക് പോയത്.
റഹീം ജയിലിലായതോടെ ഫാത്തിമ അകെത്തളർന്നു. ഇതിനിടെ ഭർത്താവ് മുഹമ്മദ് കുട്ടിയും മരിച്ചതോടെ മകനെ തിരിച്ചെത്തിക്കാനുള്ള പോരാട്ടത്തിൽ ഫാത്തിമ തനിച്ചായി. പലരോടും സഹായം അഭ്യർത്ഥിച്ചു. മകന്റെ തിരിച്ചു വരവിനായി ദിവസവും പ്രാർത്ഥനയിൽ മുഴുകി. എങ്ങനെയെങ്കിലും മകനെ കാണണമെന്നായിരുന്നു മോഹം. സൗദിയിലെ ജയിലിൽ പോയി കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എത്രയും പെട്ടന്ന് മകനെ കാണാനും കെട്ടിപ്പിടിച്ച് മുത്തം നൽകാനും കാത്തിരിക്കുകയാണ് അവർ.
ലക്ഷ്യം കണ്ട് ബോചെയുടെ യാചകയാത്ര
തൃശൂർ : അബ്ദുൾ റഹീമിന്റെ ജീവൻ രക്ഷിക്കാനുള്ള ബോബി ചെമ്മണൂരിന്റെ യാചക യാത്ര ലക്ഷ്യപ്രാപ്തിയിലേക്ക്. തിരുവനന്തപുരം മുതൽ കാസർകോട് വരെ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, പൊതുഇടങ്ങളിൽ എന്നിവിടങ്ങളിൽ പൊതുജനത്തിന്റെ സംഭാവന സ്വീകരിക്കുകയാണ്.
യാത്ര തൃശൂരിലെത്തിയപ്പോഴേക്കും മോചനദ്രവ്യത്തിന്റെ തുകയിലേക്ക് എത്താൻ സാധിച്ചത് മലയാളികൾ ഒറ്റമനസായി സമീപിച്ചത് കൊണ്ടാണെന്ന് ബോബി ചെമ്മണ്ണൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുക സമാഹരിക്കുന്നതിന്റെ ഭാഗമായി ബോച്ചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് നടത്തും. 15നാണ് നറുക്കെടുപ്പ്. ബോചെ ടീ പാക്കറ്റിന് 40 രൂപയാണ് വില. ഇതോടൊപ്പം ഒരു സമ്മാനകൂപ്പൺ ലഭിക്കും. ദിവസേന രാത്രി 10.30ന് നറുക്കെടുപ്പിൽ ഒരാൾക്ക് പത്ത് ലക്ഷം രൂപയും 15,000 പേർക്ക് സമ്മാനവും നൽകും. വാർത്താ സമ്മേളനത്തിനിടെ ഇരിങ്ങാലക്കുട സ്വദേശിയായ അഞ്ച് വയസുകാരി ആയിഷ തന്റെ കുടുക്ക പൊട്ടിച്ച് അതിലെ തുക മോചനദ്രവ്യ ഫണ്ടിലേക്ക് നൽകി.
റഹീമിന് ടീ ഷോപ്പും
മലപ്പുറം: അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള ദയാധനത്തിലേക്ക് ഒരു കോടി രൂപ കൈമാറി ബോബി ചെമ്മണ്ണൂർ. ഇന്നലെ വൈകിട്ട് ആറോടെ പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾക്കാണ് ചെക്ക് കൈമാറിയത്. അബ്ദുൽ റഹീം നിയമസഹായ സമിതിക്ക് തുക കൈമാറുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചു.
അബ്ദുൽ റഹീമിന്റെ മോചനത്തിനായി മലയാളികൾ ഒന്നടങ്കം കൈകോർക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് ബോബി പറഞ്ഞു. അബ്ദുൽ റഹീമിനെ നാട്ടിലെത്തിച്ച ശേഷം ഉമ്മയുടെ അടുത്തേക്ക് പോകും. റഹീമിനായി പ്രഖ്യാപിച്ച ലക്കി ഡ്രോ തുടരും. ഈ തുക റഹീമിന്റെ പുനരധിവാസത്തിന് ചെലവഴിക്കും. ഉപജീവനത്തിനായി ബോച്ചേ ടീ പൗഡർ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ ഷോപ്പ് വച്ചുകൊടുക്കും. ഒരാഴ്ച മുമ്പ് താൻ റഹീമിനായി യാചകയാത്ര തുടങ്ങുമ്പോൾ നിയമസഹായ സമിതിയുടെ അക്കൗണ്ടിൽ 2.40 കോടിയാണ് ഉണ്ടായിരുന്നത്. അതിനുശേഷം പല സംഘടനകളും മനുഷ്യസ്നേഹികളും കൈകോർത്തു. എല്ലാവരുടെയും ശ്രമഫലമായി പെട്ടെന്ന് തന്നെ 34 കോടി രൂപ സമാഹരിക്കാനായെന്നും എല്ലാവരോടും ഏറെ നന്ദിയുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
ആയിഷ സൈക്കിളിന്
വച്ച പൈസയും
സുനിൽ മാങ്ങാട്ടിടം
കൂത്തുപറമ്പ്: അബ്ദുൽ റഹീമിന്റെ മോചനത്തിനുവേണ്ടി മലയാളികൾ സ്വരൂപിച്ച കോടികളിലേക്ക് ഗിയർ സൈക്കിൾ വാങ്ങുന്നതിനായി പത്തുവയസുകാരി ആയിഷ ഹനൂന സ്വരൂപിച്ച 5610 രൂപയും. കൂത്തുപറമ്പ് ഉക്കാസ് മൊട്ട സ്വദേശി ജാവിദ് പൊന്നന്റേയും തലശ്ശേരി ചിറക്കര സ്വദേശി പി.പി.ജസ്നയുടെയും മകളാണീ മിടുക്കി. കുടുക്ക പൊട്ടിച്ചാണ് അതിലെ തുക കൈമാറിയത്. മമ്പറം ഇന്ദിരാഗാന്ധി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |