പാലക്കാട്: പാലക്കാട്ട് ട്രെയിൻ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു. ഇന്ന് വെെകിട്ട് അഞ്ച് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഇന്നലെ ആനയുടെ രണ്ട് പിൻകാലുകൾ ചലിക്കുന്നില്ലായിരുന്നു. ജീവൻ നിലനിർത്താനുള്ള മരുന്നുകൾ മാത്രമാണ് ആനയ്ക്ക് നൽകി കൊണ്ടിരുന്നത്. രാത്രി കുടിവെള്ളം തേടി ജനവാസമേഖലയിൽ ഇറങ്ങിയ പിടിയാന തിരികെ ട്രാക്ക് മറികടന്ന് വനത്തിലേക്ക് പോകുന്നതിനിടെയാണ് ട്രെയിൻ തട്ടിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
താത്ക്കാലിക സംരക്ഷണ കേന്ദ്രത്തിലായിരുന്നു ആനയെ പാർപ്പിച്ചിരുന്നത്. എഴുന്നേറ്റ് നിൽക്കാൻ സാധിക്കാത്ത സ്ഥിതിയായതിനാലാണ് ചികിത്സ നൽകാനായി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. പരിക്ക് ഭേദമായതിന് ശേഷം കാട്ടിൽ വിടാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. എന്നാൽ ചികിത്സയിൽ ഇരിക്കെ ഇന്നലെ ആരോഗ്യനില വഷളായതായും റിപ്പോർട്ടുണ്ട്.
മലമ്പുഴ കൊട്ടേക്കാട് റെയിൽവേ ഗേറ്റിന് സമീപം പാളം മുറിച്ചുകടക്കുന്നതിനിടെയാണ് കാട്ടാനക്കൂട്ടത്തിലെ പിടിയാനയ്ക്ക് പരിക്കേറ്റത്. ഓടുന്നതിനിടെ താഴെ വീണപ്പോൾ ട്രെയിനിടിച്ചതാകാമെന്നാണ് കരുതുന്നത്. ആനക്ക് നിസാര പരിക്ക് മാത്രമാണ് ഉള്ളതെന്നായിരുന്നു ആദ്യ പരിശോധനയിൽ കണ്ടെത്തിയത്. വലത്തേ പിൻകാലിന്റെ അറ്റത്തായിരുന്നു പരിക്കേറ്റത്.
ആറ് ആനകളായിരുന്നു കൂട്ടത്തിലുണ്ടായിരുന്നത്. ആനകളുടെ ചിന്നംവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം ആദ്യമറിഞ്ഞത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് പരിക്കേറ്റ ആനക്ക് ചികിത്സ നൽകാൻ താത്ക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത് . പിന്നീട് മറ്റ് ആനകൾ കാട്ടിലേക്ക് തിരിച്ചുപോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |