തൃശൂർ: ആരവങ്ങളുടെയും ആവേശത്തിന്റെയും അകമ്പടിയിൽ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടകക്ഷേത്രങ്ങളിലുമായി തൃശൂർ പൂരത്തിന് കൊടിയേറ്റം.19നാണ് പൂരം. 17ന് രാത്രി 7ന് സാമ്പിൾ വെടിക്കെട്ടും 20 ന് പുലർച്ചെ പ്രധാന വെടിക്കെട്ടും.
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.45 ഓടെയായിരുന്നു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ ദേശക്കാർ ആരവങ്ങളോടെ ഉയർത്തി.
പാറമേക്കാവ് ക്ഷേത്രത്തിൽ 12 മണിയോടെ കൊടിയേറി.
തിരുവമ്പാടിയിൽ വൈകിട്ട് പൂരം പുറപ്പാടിന് തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി. നായ്ക്കനാലിലും നടുവിലാലിലും ആലിനു മുകളിൽ പൂരപ്പതാകകൾ ഉയർത്തി. സിംഹ മുദ്രയുള്ള കൊടിക്കൂറയാണ് ഉയർത്തിയത്.
മണികണ്ഠനാലിലും കൊടിയുയർത്തി. പാറമേക്കാവിന്റെ പുറപ്പാടിന് കാശിനാഥൻ തിടമ്പേറ്റി.
എട്ട് ഘടക ക്ഷേത്രങ്ങളിലും പല സമയങ്ങളിലായി പൂരക്കൊടികൾ ഉയർന്നു.18 ന് വടക്കുന്നാഥന്റെ തെക്കേനട തുറന്നിടും. പൂരദിനത്തിൽ രാവിലെ ആറുമുതൽ ചെറുപൂരങ്ങൾ എത്തിത്തുടങ്ങും. മഠത്തിൽ വരവ് രാവിലെ 11നും ഇലഞ്ഞിത്തറ മേളം 2 നും കുടമാറ്റം വൈകിട്ട് 4 നും അരങ്ങേറും. പിറ്റേന്ന് പകൽപ്പൂരം കഴിഞ്ഞാൽ ഉച്ചയ്ക്ക് ഉപചാരം ചൊല്ലിപ്പിരിയും.
തൃശൂർ പൂരം: ആനകളുടെ ഫിറ്റ്നസ്
ബോദ്ധ്യപ്പെടുത്തണം
കൊച്ചി: തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന മുഴുവൻ ആനകളുടെയും പട്ടികയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും തിങ്കളാഴ്ചയ്ക്കകം വനംവകുപ്പ് ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം. മനുഷ്യ - വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. വിഷയം 17ന് വീണ്ടും പരിഗണിക്കും.
ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്ന വിഷയം പരിഗണിക്കവെയാണ് തൃശ്ശൂർ പൂരവും അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെയടക്കം ഉത്തരവുകൾ കർശനമായി നടപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ആരോഗ്യപ്രശ്നങ്ങളും മദപ്പാടുമുള്ളവയെ പൂരത്തിൽ പങ്കെടുപ്പിക്കരുത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ വനംവകുപ്പ് വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.
ആനയെഴുന്നെള്ളിപ്പ്:
വിവാദ നിർദ്ദേശം പിൻവലിക്കും
കണ്ണൂർ: വനംവകുപ്പിന്റെ വിവാദമായ നാട്ടാന സർക്കുലർ തിരുത്തുമെന്നും ഉത്സവപരിപാടികൾ ആചാരമനുസരിച്ച് നടത്തുന്നതിനാണ് പ്രധാന്യമെന്നും വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ. ആനകൾ ഇടഞ്ഞ ദൗർഭാഗ്യകരമായ സംഭവത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ സുപ്രീംകോടതിയെ അറിയിക്കാൻ വേഗത്തിൽ തയ്യാറാക്കിയതിനാലാണ് സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ച സർക്കുലറിൽ അപ്രായോഗിക നിർദ്ദേശങ്ങൾ ഉൾപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
പൂരം ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ആശങ്കൾ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും റവന്യൂമന്ത്രി കെ.രാജനും ഇടപെട്ട് പരിഹരിച്ചതായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ പറഞ്ഞു. പൂരം നടത്തിപ്പുമായി വനം വകുപ്പ് പുറത്തിറക്കിയ നിബന്ധനകളിൽ പൂരത്തിന്റെ പങ്കാളികളായ വിവിധ ക്ഷേത്ര ഉപദേശക സമിതികളും തൃശൂർ പൂരത്തിന്റെ പ്രധാന പങ്കാളികളും ആശങ്ക രേഖപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |