കൊവിഡ് കാലത്ത് കായക്കച്ചവടത്തിലൂടെ വിപണി കീഴടക്കിയ '3വീസ്' സഹോദരിമാർ മില്ലറ്റ് ബിസിനസിലേയ്ക്ക് ചുവടുവയ്ക്കുന്നു. കളമശേരി അരിമ്പ്രത്തൊടിയിൽ പ്രശാന്ത് ബോസിന്റേയും സരളയുടേയും മക്കളായ വർഷ (28), വിസ്മയ (26), വൃന്ദ (24) എന്നിവരാണ് ചെറുധാന്യപ്പൊടികളും ഉത്പന്നങ്ങളും വിപണിയിലെത്തിക്കാനൊരുങ്ങുന്നത്. എട്ടിനം മില്ലറ്റുകളാണ് മൂല്യവർദ്ധനയ്ക്കായി കളമശേരിയിലെ പ്രൊസസിംഗ് യൂണിറ്റിൽ ഉടനെത്തുക.
തിന, ചാമ, കമ്പം, കടവപ്പുല്ല്, റാഗി, വരക്, മണിച്ചോളം, കൊരാല എന്നിവ സംസ്‌കരിച്ച് പായ്ക്കറ്റിലാക്കുകയാണ് ലക്ഷ്യം. 2023 മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചപ്പോഴാണ് പുതിയ ആശയം ഉരുത്തിരിഞ്ഞത്. ചെറുധാന്യം വാങ്ങാൻ തേനിയിലേയും വടക്കേ ഇന്ത്യൻ കാർഷിക ഗ്രാമങ്ങളിലേയും ഏജൻസികളുമായി ഉടൻ ധാരണയിലെത്തും.
ബിസിനസ് അഡ്മിനിസ്‌ട്രേഷൻ പഠിച്ച വർഷയുടെ ആശയത്തിൽ നിന്നാണ് 2019ൽ കായം കമ്പനി തുടങ്ങിയത്. വിദ്യാർത്ഥിനികളായ വിസ്മയയും വൃന്ദയും ഒപ്പംകൂടുകയായിരുന്നു. ഡൽഹി, മുംബയ് വിപണികളിൽ നിന്നെത്തിക്കുന്ന കായം ഭക്ഷ്യയോഗ്യമാക്കുന്ന പ്രക്രിയയാണ് കളമശേരി യൂണിറ്റിൽ നടക്കുന്നത്. രണ്ടുലക്ഷം രൂപയുടെ ബാങ്ക് വായ്പയിലാണ് കമ്പനി തുടങ്ങിയത്. രണ്ടരക്കോടി രൂപവരെ വിറ്റുവരവ് നേടിയ വർഷമുണ്ട്. എത്ര വൈവിദ്ധ്യവത്കരണം വന്നാലും കായത്തെ കൈവിടില്ലെന്നും സഹോദരിമാർ പറയുന്നു. അതിനിടെ ധാന്യപ്പൊടികൾ, മുളകുപൊടി, മഞ്ഞൾപ്പൊടി, കറിമസാലകളും തുടങ്ങിയവയും ഇവർ പുറത്തിറക്കിയിരുന്നു.
പേരിൽ നിന്നെത്തിയ '3വീസ്"
വർഷ, വിസ്മയ, വൃന്ദ എന്നിവരുടെ പേരിലെ ആദ്യാക്ഷരമായ 'വി' ചേർത്താണ് ബ്രാൻഡിന് പേരിട്ടത്. മൂത്തയാളായ വർഷയാണ് മാനേജിംഗ് ഡയറക്ടർ. സി.എ അവസാനവർഷ വിദ്യാർത്ഥിയായ വിസ്മയ അക്കൗണ്ട്സും ബി.ബി.എ കഴിഞ്ഞ് ഉപരിപഠനത്തിനൊരുങ്ങുന്ന വൃന്ദ ഡിജിറ്റൽ മാർക്കറ്റിംഗും നോക്കുന്നു. പ്രോഡക്ടുകളുടെ കയറ്റുമതിയും ഈ വർഷം തുടങ്ങും. ഇതിനായി വർഷ യു.എ.ഇ വിപണിയടക്കം വിലയിരുത്തിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |