കൊച്ചി: ഇസ്രയേലിനെതിരെ ആക്രമണത്തിന് ഇറാൻ ഒരൂങ്ങുന്നുവെന്ന വാർത്തകൾ ലോകമെമ്പാടുമുള്ള വിപണികളിൽ അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷം പിടിവിട്ടു പോയാൽ കൂടുതൽ രാജ്യങ്ങൾ വിഷയത്തിൽ ഇടപെടുമെന്ന സംശയത്തിൽ നിക്ഷേപകർ കരുതലിലേക്ക് നീങ്ങി. കപ്പൽ ഗതാഗതം മേഖല കൂടുതൽ കലുഷിതമാകുമെന്ന ആശങ്കയിൽ ക്രൂഡോയിൽ വില രണ്ടാഴ്ചയായി തുടർച്ചയായി മുകളിലേക്ക് നീങ്ങുകയാണ്. ആഗോള മേഖലയിലെ വൻകിട ഫണ്ടുകളും നിക്ഷേപ സ്ഥാപനങ്ങളും സുരക്ഷിത്വം തേടി ക്രൂഡോയിലേക്കും സ്വർണത്തിലേക്കും ഡോളറിലേക്കും പണം മാറ്റുകയാണ്. ഇതോടെ ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 2400 ഡോളറിന് മുകളിലെത്തി. മൾട്ടി കേമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഇന്നലെ സ്വർണം അവധി വില പത്ത് ഗ്രാമിന് 74,000 രൂപയിലെത്തി റെക്കാഡിട്ടിരുന്നു.
അതേസമയം ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ വെള്ളിയാഴ്ച കനത്ത തകർച്ച നേരിട്ടു. അമേരിക്കയിലെ പ്രധാന ഓഹരി സൂചികകളായ ഡൗ ജോൺസും നാസ്ദാക്കും ഒന്നര ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും ഡൗ ഇൻഡസ്ട്രിയൽ ആവറേജ് 2.4 ശതമാനം നഷ്ടം നേരിട്ടു. വെള്ളിയാഴ്ച ഇന്ത്യയിലെ സെൻസെക്സ് 800 പോയിന്റിനടുത്ത് നഷ്ടം നേരിട്ടിരുന്നു.
എണ്ണ കുതിക്കുന്നു
ലോജിസ്റ്റിക് നീക്കങ്ങളെ സംഘർഷം ബാധിക്കുമെന്ന ആശങ്കയിൽ ക്രൂഡോയിൽ വില വാരാന്ത്യത്തിൽ ഒരു ശതമാനം ഉയർന്ന് ബാരലിന് 90 ഡോളറിന് മുകളിലെത്തി. അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി പൂർണമായും ഒഴിയാത്തതിനാൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്കുകൾ കുറയ്ക്കാനുള്ള തീരുമാനം വൈകിപ്പിച്ചേക്കുമെന്ന വാർത്തകളും എണ്ണ വിപണിക്ക് കരുത്ത് പകർന്നു.
ഡോളർ കരുത്ത് നേടുന്നു
വരുംദിവസങ്ങളിൽ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ഏറെ കരുത്താർജിക്കുമെന്നാണ് വിലയിരുത്തുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ അമേരിക്കൻ ഡോളറിന് പ്രിയമേറുകയാണ്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ ജാപ്പനീസ് യെന്നിന്റെ മൂല്യം 34 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് മൂക്കുകുത്തി. വാരാന്ത്യത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഏഴ് പൈസയുടെ ഇടിവാണുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |