#ആക്രമണം വ്യക്തിഹത്യകളിലേക്കും
തിരുവനന്തപുരം: വോട്ടെടുപ്പിന് പത്തുനാൾ ശേഷിക്കെ,അതിതീഷ്ണ പോരാട്ടത്തിൽ കേരളം പൊരിയുന്നു.
രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായും ആക്രമിച്ച് ആത്മവീര്യം കെടുത്താനുള്ള പത്തൊമ്പതാമത്തെ പൂഴിക്കടകനും പ്രയോഗിച്ച് തുടങ്ങി.
മുഖ്യമന്ത്രിയെയും മകളെയും കടന്നാക്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ഇന്നലെ കേരളം കണ്ടത്. കേരളത്തിൽനിന്ന് ഒരു സീറ്റെന്ന മോദിയുടെ മോഹം നടക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചത് .ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രം കേരളത്തിൽ വിലപ്പോവില്ലെന്നും കേരളത്തെയും മലയാള ഭാഷയെയും താഴ്ത്തിക്കെട്ടാനാണ് മോദി ശ്രമിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.ആരോപണ,പ്രത്യാരോപണങ്ങൾക്ക് മൂർച്ഛ കൂടുകയാണ് അവസാന റൗണ്ട് പ്രചാരണത്തിൽ. കരുവന്നൂർ,സ്വർണക്കടത്ത് കേസുകളിലും സംസ്ഥാന സർക്കാരിനെ മോദി കടന്നാക്രമിച്ചു.തിരുവനന്തപുരത്ത് കാട്ടാക്കടയിലെ പ്രസംഗത്തിലും മോദി മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആക്രമണം കടുപ്പിച്ചു.
തൃശൂർ ജില്ലയിലെ സി.പി.എമ്മിന്റെ അക്കൗണ്ട് ഇ.ഡി.മരവിപ്പിച്ചത് കൊണ്ട് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തകരില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ, തൃശൂരിൽ സുരേഷ് ഗോപി ഉൾപ്പെടെ കേരളത്തിലെ ഒരു ബി.ജെ.പി സ്ഥാനാർത്ഥിയും രണ്ടാം സ്ഥാനത്തുപോലും എത്തില്ലെന്ന് തിരിച്ചടിച്ചു. നിക്ഷേപകരുടെ പണം സർക്കാർ
തിരിച്ചു നൽകുമെന്ന് മോദിക്ക് മറുപടിയും നൽകി.എൽ.ഡി.എഫിന്റെ താര പ്രചാരകനായ മുഖ്യമന്ത്രിയുടെ പര്യടനം ഒരാഴ്ച കൂടി തുടരും.ഒരു ദിവസം ഒരു പാർലമെന്റ് മണ്ഡലത്തിൽ മൂന്ന് യോഗങ്ങളിൽ വീതമാണ്
അദ്ദേഹം സംസാരിക്കുന്നത്.
ബി.ജെ.പിയും മോദിയും കോടികൾ കൊള്ളയടിച്ചതായി ഇന്നലെ കോഴിക്കോട്ടെ മഹാറാലിയിൽ ആരോപിച്ച രാഹുൽ ഗാന്ധി,എൽ.ഡി.എഫ് സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചില്ലെന്നതും ശ്രദ്ധേയമായി.18ന് രാവിലെ 10ന് കണ്ണൂരും ഉച്ചതിരിഞ്ഞ് 3ന് പാലക്കാടും വൈകിട്ട് അഞ്ചിന് കോട്ടയത്തും, 22ന് രാവിലെ 10ന് തൃശൂരും വൈകിട്ട് മൂന്നിന് തിരുവനന്തപുരത്തും വൈകിട്ട് അഞ്ചിന് ആലപ്പുഴയിലും തിരഞ്ഞെടുപ്പ് റാലികളിൽ രാഹുൽ പ്രസംഗിക്കും.
2019ൽ നേടിയ 19 സീറ്റിൽ പരമാവധി നില നിറുത്താൻ യു.ഡി.എഫും വിജയം ഏക സീറ്റിൽ നിന്ന് ഇരട്ട സംഖ്യയിലേക്ക്
ഉയർത്താൻ എൽ.ഡി.എഫും അക്കൗണ്ട് തുറക്കുന്നതിനൊപ്പം കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കാൻ എൻ.ഡി.എയും ജീവന്മരണ പോരാട്ടത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |