ലോകമെമ്പാടും മികച്ച തൊഴിൽ സാദ്ധ്യതയുള്ള മേഖലയാണ് ഏവിയേഷൻ. പലരുടെയും സ്വപ്‌നമാണ് വിമാനം പറത്തുക എന്നത്. ഈ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ നിങ്ങൾക്ക് മുന്നിൽ അവസരം ഒരുങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച എയർലൈൻ - പൈലറ്റ് പരിശീലന കേന്ദ്രമായ ഇന്ദിരാഗാന്ധി ഉറാൻ അക്കാഡമി അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്.
പുതിയ ബാച്ചുകളിലേക്കുള്ള പ്രവേശനത്തിന്, മേയ് ഒമ്പത് വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ജൂൺ മൂന്നിന് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, മുംബയ്, ഡൽഹി ഉൾപ്പെടെ 18 കേന്ദ്രങ്ങളിൽ ഓൺലൈനായി എഴുത്ത് പരീക്ഷകൾ നടക്കും. ആകെ 125 സീറ്റുകളാണുള്ളത്. കേന്ദ്രമാനദണ്ഡപ്രകാരം വിവിധ വിഭാഗങ്ങൾക്ക് സംവരണമുണ്ട്. സെപ്‌തംബർ മുതൽ നാല് ബാച്ചുകളിലായി മൂന്ന് മാസം വീതം ഇടവിട്ട് പ്രവേശനം നടത്തും.
എഴുത്ത് പരീക്ഷയിൽ മികവ് തെളിയിക്കുന്നവർ പൈലറ്റ് അഭിരുചി/ സൈക്കോമെട്രിക് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ മറികടക്കേണ്ടിവരും. ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ നിർദേശാനുസരണമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അപേക്ഷ സമർപ്പിക്കാവുന്നവർ
ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയോരോന്നിനും 50 ശതമാനം മാർക്കോടെ പ്ലസ് ടു പരീക്ഷ പാസായിരിക്കണം. എന്നാൽ, പട്ടികജാതി/പട്ടികവർഗ/പിന്നാക്ക/സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. ഇപ്പോൾ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. കോഴ്‌സിന് ചേരുമ്പോൾ 17 വയസ് തികഞ്ഞവരും അവിവാഹിതരുമായിരിക്കണം. അപേക്ഷ സമർപ്പിക്കുന്നവർക്ക് കുറഞ്ഞത് 158 സെന്റിമീറ്റർ ഉയരം നിർബന്ധമായും ഉണ്ടായിരിക്കണം.
ഫീസ്
എല്ലാ ഘട്ടങ്ങളും കഴിഞ്ഞ് നിങ്ങൾ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ട്രെയിനിംഗ് ഫീസായി 45 ലക്ഷം രൂപ നൽകണം. ഇത് നാല് ഗഡുക്കളായി അടച്ചാൽ മതിയാകും. കൂടാതെ പഠനോപകരണങ്ങൾക്കും മറ്റുമായി രണ്ട് ലക്ഷം രൂപ വേറെയും വേണം. ഇതിന് സമാന്തരമായി അധികഫീസ് നൽകി മൂന്ന് വർഷ ബിഎസ്‌സി ഏവിയേഷൻ ബിരുദ കോഴ്‌സും പഠിക്കാവുന്നതാണ്. മറ്റ് വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി ഇന്ദിരാഗാന്ധി ഉറാൻ അക്കാഡമിയുടെ സൈറ്റ് സന്ദർശിക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |