SignIn
Kerala Kaumudi Online
Tuesday, 30 April 2024 1.37 PM IST

ഇളകുമോ,​ പൊന്നാപുരം കോട്ട?​

s

അതിരു തീർക്കുന്ന അറബിക്കടൽ പോലെ ശാന്തമാണിപ്പോൾ പൊന്നാനി. പ്രതീക്ഷിച്ച കാറും കോളുമൊന്നും പുറമേയ്ക്കില്ല. പൊന്നാപുരം കോട്ടയിലേക്ക് ഇരച്ചുകയറാൻ തക്ക ശേഷിയുള്ള തിരകളൊന്നും ഇതുവരെ രൂപം കൊണ്ടിട്ടില്ലെന്ന ആശ്വാസത്തിലാണ് യു.ഡി.എഫ്. ചുഴികളൊക്കെ അടിത്തട്ടിലെന്നാണ് എൽ.ഡി.എഫിന്റെ പക്ഷം. സാന്നിദ്ധ്യം ശക്തമാക്കാൻ എൻ.ഡി.എയും കച്ച മുറുക്കിയിട്ടുണ്ട്. പോളിംഗ് ബൂത്തിലേക്കുള്ള ദൂരം കുറഞ്ഞതോടെ യു.ഡി.എഫിനായി അബ്ദുസമദ് സമദാനിയും എൽ.ഡി.എഫിനായി കെ.എസ്. ഹംസയും എൻ.ഡി.എയ്ക്കായി നിവേദിത സുബ്രഹ്മണ്യനും വോട്ടോട്ടത്തിന് വേഗം കൂട്ടിയിട്ടുണ്ട്.

1977 മുതൽ പൊന്നാനിയിൽ വിജയം ലീഗിനാണ്. മലയാളമറിയാത്ത ജി.എം.ബനാത്ത്‌വാലയും ഇബ്രാഹിം സുലൈമാൻ സേഠുവും 37 വർഷം കോണി വഴി കയറി ലോക്‌സഭയിൽ പൊന്നാനിയുടെ ശബ്ദമായി. മറുനാട്ടുകാർക്കു പോലും പൊന്നാനി ഒരുലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം നൽകി! എന്നാൽ, 2014-ൽ ഇളക്കിയാൽ ഇളകുന്ന കോട്ടയെന്ന പുതിയ വിശേഷണവും പൊന്നാനിക്ക് ചാർത്തപ്പെട്ടു. ഇടതുപക്ഷത്തിനായി മികച്ച സ്ഥാനാർത്ഥിയെങ്കിൽ മത്സരം കടുക്കും. ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ കോൺഗ്രസ് വിമതനായെത്തിയ നിലവിലെ മന്ത്രി വി. അബ്ദുറഹ്മാൻ മത്സരിച്ചപ്പോൾ മണ്ഡല ചരിത്രത്തിലാദ്യമായി ലീഗിന്റെ ഭൂരിപക്ഷം 25,410 വോട്ടായി കുറഞ്ഞു!

ഓളം അത്ര

പോരാ!

പൊന്നാനിയിൽ വേണ്ടത്ര ഓളമുണ്ടാക്കാൻ ഇടതു സ്ഥാനാർത്ഥി കെ.എസ്.ഹംസയ്ക്കായിട്ടില്ല. മുസ്‌‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്.ഹംസയുടെ അപ്രതീക്ഷിത സ്ഥാനാർത്ഥിത്വം കേ‌ഡർ വോട്ടുകൾക്കപ്പുറം അനുഭാവി വോട്ടുകളിൽ എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്ക അവസാന നിമിഷത്തിലും സി.പി.എമ്മിനുണ്ട്. കോൺഗ്രസ് വോട്ടുകൾ ചോർത്തിയാണ് 2014-ൽ ലീഗിനെ ഞെട്ടിച്ചതെങ്കിൽ,​ മുൻ ലീഗുകാരനായ ഹംസയിലൂടെ ഈ സാദ്ധ്യത സി.പി.എം കാണുന്നില്ല. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം മണ്ഡലത്തിലെ ലീഗ് - കോൺഗ്രസ് വിള്ളൽ കുറച്ചിട്ടുണ്ട്. ലീഗ്, സമസ്ത വോട്ടുകൾ കാര്യമായി ചോർത്താനാവുമെന്ന തുടക്കത്തിലെ ആത്മവിശ്വാസം ഇപ്പോൾ ഇടതു ക്യാമ്പിനില്ല.

റംസാൻ നോമ്പിന്റെ ക്ഷീണവും ആലസ്യവും യു.ഡി.എഫ് സ്ഥാനാ‌ർത്ഥി അബ്ദുസമദ് സമദാനിയുടെ പ്രചാരണത്തിൽ പ്രകടമായിരുന്നതാണ് ഇടതു ക്യാമ്പിന്റെ ആശ്വാസം. ഈ ആഴ്ച വമ്പൻ പൊതുയോഗങ്ങൾ സംഘടിപ്പിച്ചും,​താരപ്രചാരകരെ ഇറക്കിയും കളം ചൂടുപിടിപ്പിക്കാമെന്നാണ് ലീഗിന്റെ മനസ്സിലിരിപ്പ്. സമദാനിയുടെ വ്യക്തിപ്രഭാവത്തിൽ കോൺഗ്രസ് വോട്ടുകൾക്കൊപ്പം ഇതര സമുദായ വോട്ടുകളും സമാഹരിക്കാനാവുമെന്ന് ലീഗ് കണക്കുകൂട്ടുന്നു. ഇടതു വോട്ടിൽ നല്ലൊരു പങ്കും ഈഴവ വിഭാഗത്തിൽ നിന്നാണ്. തൃത്താല നിയോജക മണ്ഡലത്തിലാണ് മുന്നാക്ക വോട്ടുകൾക്ക് കാര്യമായ സ്വാധീനം. കോൺഗ്രസിനോടാണ് പ്രിയമെങ്കിലും മുന്നാക്കക്കാരിയായ സ്ഥാനാ‌ർത്ഥിയിലൂടെ വോട്ടിലൊരു പങ്ക് ഇത്തവണ അനുകൂലമാവുമെന്ന് ബി.ജെ.പി കണക്കൂകൂട്ടുന്നു. 2014-ൽ ലഭിച്ച 1.10 ലക്ഷം വോട്ട് ഒന്നര ലക്ഷമാക്കി ഉയർത്താവുമെന്നാണ് ബി.ജെ.പി ക്യാമ്പിന്റെ ആത്മവിശ്വാസം.

കോപ്പയിലെ

കൊടുങ്കാറ്റ്

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പു വരെ നീറിപ്പുകഞ്ഞ സമസ്‌ത - ലീഗ് പോര് പുറമേയ്ക്ക് പ്രകടമല്ലെന്നതിന്റെ ആശ്വാസത്തിലാണ് മുസ്‌ലിം ലീഗ്. സമസ്തയിലെ ലീഗ് വിരുദ്ധരുടെ നീക്കങ്ങൾ മുളയിലേ നുള്ളാൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് എം.എൽ.എയ്ക്ക് പൊന്നാനിയുടെ പ്രത്യേക ചുമതലയേകിയിട്ടുണ്ട്. സമസ്ത പ്രൊഫൈലുകളിലെ സോഷ്യൽ മീഡിയാ ക്യാമ്പയിൻ അടക്കം ലീഗ് സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. ലീഗ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമസ്തയുടെ യുവജന വിഭാഗമായ എസ്.കെ.എസ്.എസ്.എഫിന്റെ ലേബലിൽ ഫോൺ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഇക്കാര്യം ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടിയതോടെ സംഘടനയ്ക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി എസ്.കെ.എസ്.എസ്.എഫ് രംഗത്തെത്തുകയും ചെയ്തു.

സമസ്തയ്ക്ക് സമദാനി അപ്രിയനല്ലെങ്കിലും കുറച്ചുനാളുകളായി ഇരുസംഘടനകളും തുടരുന്ന പോരിന്റെ പേരിൽ ഷോക്ക് ട്രീറ്റ്മെന്റിനു തുനിഞ്ഞാൽ അഞ്ചു മുതൽ 10 ശതമാനം സമസ്താ വോട്ട് നഷ്ടപ്പെടാനുള്ള സാദ്ധ്യത ലീഗ് മുന്നിൽ കാണുന്നുണ്ട്. എസ്.ഡി.പി.ഐയുടെ പിന്തുണ യു.ഡി.എഫിനാണ്. 2019-ൽ 18,​124ഉം,​ 2014-ൽ 26,​640 ഉം വോട്ട് എസ്.ഡി.പി.ഐയ്ക്ക് ലഭിച്ചിട്ടുണ്ട്. വെൽഫെയർ പാർട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാൽലക്ഷത്തോളം വോട്ടും ഇതുവഴി ലഭിച്ചേക്കും. സമസ്തയിലെ ചെറിയ വോട്ട് ചോ‌ർച്ചയുടെ ആഘാതം ഇതിലൂടെ മറികടക്കാനാവുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. ലീഗിന് ഷോക്ക് ട്രീറ്റ്മെന്റ് നൽകിയില്ലെങ്കിൽ സമസ്തയുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുമെന്ന വികാരമാണ് ലീഗ് വിരുദ്ധർക്ക്. സമസ്തയ്ക്കുള്ളിലെ ലീഗ് വിരുദ്ധ നീക്കം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒതുങ്ങുമോയെന്നത് കണ്ടറിയണം.

നോട്ടം ലീഗ്

കേന്ദ്രങ്ങളിൽ

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഏഴിൽ നാലിടത്തും എൽ.ഡി.എഫാണെങ്കിലും കോട്ടയ്ക്കൽ, തിരൂരങ്ങാടി,​ തിരൂർ നിയോജക മണ്ഡലങ്ങളിലെ വലിയ ഭൂരിപക്ഷത്തിന്റെ കരുത്തിലാണ് ലീഗ് മുന്നിലെത്താറുള്ളത്. ഇ.കെ സുന്നികൾക്ക് നിർണായക സ്വാധീനമുള്ള പ്രദേശങ്ങളാണിത്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നാടു കൂടിയാണ് തിരൂരങ്ങാടി. ഇവിടം കേന്ദ്രീകരിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ഹംസയുടെ ഇപ്പോഴത്തെ പ്രവർത്തനം. എൽ.ഡി.എഫ് എം.എൽ.എമാരുള്ള താനൂർ, തവനൂർ, തൃത്താല, പൊന്നാനി നിയോജക മണ്ഡലങ്ങളിൽ വോട്ട് വിഹിതം ഉയർത്തി വോട്ട് ചോർച്ചയുടെ ആഘാതം കുറയ്ക്കുകയാണ് ലീഗിന്റെ പദ്ധതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PONNANI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.