മലപ്പുറം: ആശയത്തിന്റെ കാര്യത്തിൽ വിയോജിപ്പുണ്ടെങ്കിലും എൽ.ഡി.എഫ് പ്രവർത്തകരും തനിക്ക് കുടുംബാംഗങ്ങളാണെന്ന് രാഹുൽ ഗാന്ധി. നിലമ്പൂരിൽ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ കേൾക്കാൻ വന്നവരിൽ യു.ഡി.എഫുകാർ മാത്രമല്ല എൽ.ഡി.എഫുകാരുമുണ്ടെന്ന് അറിയാം. രാഷ്ട്രീയ ചിന്തകളിൽ വ്യത്യാസമുണ്ട് എന്നതിനർത്ഥം നമ്മൾ തമ്മിൽ സ്‌നേഹിക്കാൻ പാടില്ലെന്നല്ല. വയനാട്ടിലെ എല്ലാ ജനങ്ങളും തനിക്ക് കുടുംബാംഗങ്ങളാണ്. എന്തുകൊണ്ടാണ് എൽ.ഡി.എഫിന്റെ ആശയത്തോട് യോജിക്കാത്തതെന്ന് സംസാരിക്കാൻ തയ്യാറാണ്. തനിക്കിപ്പോൾ ഒരു വീട് കൂടിയുണ്ടെന്ന് അമ്മയോട് പറയാറുണ്ട്. യാതൊരു വ്യത്യാസങ്ങളുമില്ലാതെ വയനാട്ടുകാർ തന്നെ കുടുംബാംഗത്തെപ്പോലെ കാണുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി നടത്തി. കൊവിഡ് സമയത്ത് വെന്റിലേറ്ററില്ലാതെ ആളുകൾ ശ്വാസം മുട്ടി മരിക്കുമ്പോൾ കൈ കൊട്ടാനാണ് പ്രധാനമന്ത്രി പറഞ്ഞത്. ആശുപത്രികൾ വൈദ്യുതിയില്ലാതെ പ്രതിസന്ധിയിലായ സമയത്ത് മൊബൈലിൽ ലൈറ്റ് കത്തിക്കാനും പറഞ്ഞു. അപഹാസ്യമായ പ്രസ്താവനകൾ നടത്തിയപ്പോൾ മാദ്ധ്യമങ്ങൾ പറഞ്ഞത് പ്രധാനമന്ത്രി അസാമാന്യ കഴിവുള്ളയാളും ബുദ്ധിശാലിയുമാണെന്നാണ്. രാജ്യത്തെ ഒരു പൗരനാണ് കൈ കൊട്ടാൻ പറഞ്ഞിരുന്നതെങ്കിൽ അയാളെ ലാത്തി കൊണ്ടടിച്ച് ജയിലിലിട്ടേനെ. രാജ്യത്തെ ഭരണകൂടത്തിന്റെ അവസ്ഥയാണിത്. പ്രധാനമന്ത്രിക്ക് ഇന്ത്യ എന്താണെന്നതിൽ ഒരു ധാരണയുമില്ല. ഒന്നിന് പിറകെ ഒന്നായി നാടകങ്ങൾ നടത്തുന്നു. ഇടയ്ക്ക് പുഴയിൽ ഇറങ്ങും, സമുദ്രത്തിൽ ഇറങ്ങും. അങ്ങനെ എന്തൊക്കെയോ ആണ് മോദി ചെയ്യുന്നത്. രാജ്യത്തിന്റെ അടിത്തറയായ ഭരണഘടനയെ തകർക്കാൻ പ്രധാനമന്ത്രിയും ആർ.എസ്.എസും ശ്രമിക്കുന്നു. രാജ്യം നേരിടുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും സാമ്പത്തിക തകർച്ചയുമടക്കം ഒന്നും മാദ്ധ്യമങ്ങൾ കാണുന്നില്ല. മോദി എന്തു പറഞ്ഞാലും പുകഴ്ത്തുകയാണ് ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു.
ഇലക്ട്രൽ ബോണ്ട് മോദിയുടെ കൊള്ളയടിക്കൽ: രാഹുൽ
കൊടിയത്തൂർ: ഇലക്ട്രൽ ബോണ്ടിനെ 'കൊള്ളയടിക്കൽ' എന്ന് മലയാളത്തിൽ പരിഹസിച്ച് രാഹുൽ ഗാന്ധി.
ആഗോളതലത്തിൽ ഏറ്റവും വലിയ കൊള്ളയാണ് ഇലക്ട്രൽബോണ്ട്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തെരുവുകൊള്ളക്കാരെപ്പോലെ ഭീഷണിപ്പെടുത്തിയാണ് നരേന്ദ്ര മോദി ഇലക്ട്രൽ ബോണ്ടുകൾ വാങ്ങിപ്പിച്ചത്.
കൊള്ളയടിക്കലിനെ മോദി ഇലക്ട്രൽ ബോണ്ട് എന്നാണ് പറയുന്നതെന്ന് രാഹുൽ പരിഹസിച്ചു.
വയനാട് മണ്ഡലത്തിലുൾപ്പെട്ട കൊടിയത്തൂരിൽ റോഡ്ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ട്രൽ ബോണ്ട് സംബന്ധിച്ച് എന്തെങ്കിലും എഴുതിയാൽ സി.ബി.ഐയും ഇ.ഡിയും മാദ്ധ്യമപ്രവർത്തകരുടെ വീടുകളിലെത്തും. ഇതാണ് രാജ്യത്തെ ഇന്നത്തെ സാഹചര്യം. ബി.ജെ.പിയും ആർ.എസ്.എസും ഭരണഘടനയെ നശിപ്പിക്കാനും മാറ്റിയെഴുതാനും ശ്രമിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം. കോൺഗ്രസും ഇന്ത്യ മുന്നണിയും ഭരണഘടന സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ്. അതിസമ്പന്നരുടെ കൈയിലെ വെറുമൊരു പാവ മാത്രമാണ് മോദി.
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ ദരിദ്രരുടെ പട്ടിക തയാറാക്കുമെന്നും അത്തരം കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിൽ വർഷത്തിൽ ഒരു ലക്ഷം രൂപ വീതം എത്തിക്കുമെന്നും രാഹുൽ പറഞ്ഞു. യുവജനങ്ങൾക്ക് തൊഴിൽ പരിശീലനം അവകാശമാക്കും. അവർക്ക് സ്റ്റൈപ്പന്റായി വർഷം ഒരു ലക്ഷം രൂപ നൽകുമെന്നും രാഹുൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |