തിരുവനന്തപുരം: 'സിവിൽ സർവീസ് പരീക്ഷ വലിയൊരു ലൂപ്പാണ്. ഒരു തവണ പരാജയപ്പെട്ടാൽ വീണ്ടും ഒന്ന് മുതൽ തുടങ്ങണം. അങ്ങനെ കളയാൻ സമയമില്ലാത്തതിനാൽ ആദ്യ ശ്രമത്തിൽ തന്നെ എന്റെ നൂറുശതമാനം നൽകി..' അഖിലേന്ത്യാതലത്തിൽ 71-ാം റാങ്ക് നേടിയ ഫാബി റഷീദിന്റെ ( 24) വാക്കുകളാണിത്. ഊണും ഉറക്കവും കളഞ്ഞ് പഠിച്ചത് ഫലം കണ്ടു. സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണയോടെയാണ് ഫാബി കന്നിയങ്കത്തിന് ഇറങ്ങിയത്. മോഹിച്ച ഐ.എ.എസ് കിട്ടുമെന്നാണ് പ്രതീക്ഷ.
ചെറുപ്പം മുതൽ സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് ഫാബിക്ക് ആഗ്രഹമുണ്ടായിരുന്നു. ആലപ്പുഴയിലായിരുന്നു ജനിച്ചതെങ്കിലും അമ്മ ബീനത്തിന്റെ ജോലിസംബന്ധമായി തിരുവനന്തപുരത്തേക്ക് ചേക്കേറി. തിരുമല വേട്ടമുക്കിലാണ് താമസം. സർവോദയ വിദ്യാലയത്തിലായിരുന്നു സ്കൂൾ പഠനം. പ്ലസ്ടുവിന് ശേഷം വിതുര ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഒഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ഐസർ) ഇന്റഗ്രേറ്റഡ് ബി.എസ്-എം.എസ് (ബയോളജി) കോഴ്സിന് ചേർന്നു. ശാസ്ത്രത്തോടും ഗണിതത്തോടുമുള്ള ഇഷ്ടമാണ് കാരണം. 2022ൽ പാസ്ഔട്ട് ആയി ഫോർച്യൂൺ അക്കാഡമിയിൽ പരിശീലനത്തിന് ചേർന്നു.
റിട്ട. ആയുർവേദ ഡോക്ടർ ഡോ.റഷീദിന്റെയും ഇ.എസ്.ഐ ഡയറക്ടറായിരുന്ന ബീനത്തിന്റെയും ഏക മകളാണ്.
10 മണിക്കൂർ പഠനം
പരിശീലനകാലത്ത് സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുകളും കുടുംബത്തിലെ ആഘോഷങ്ങളും പൂർണമായും മാറ്റിവച്ചു. 'ആഘോഷങ്ങൾ കാത്തുനിൽക്കും...സ്വപ്നങ്ങൾ അങ്ങനെയല്ലല്ലോ...' ചെറുപുഞ്ചിരിയോടെ ഫാബി പറയുന്നു.
ദിവസവും 10 മണിക്കൂർ പഠിച്ചു. ചിലപ്പോൾ വിരസത തോന്നി. ലക്ഷ്യം നേടാതെ പിന്മാറാൻ ഫാബി തയാറായില്ല. മെയിൻസ് പരീക്ഷ അടുക്കാറായതോടെ പഠനം 12 മണിക്കൂറായി. 'എത്ര പഠിച്ചാലും സിവിൽ സർവീസിന്റെ സിലബസ് തീരില്ല. അതിനാൽ വലിച്ചുവാരി പഠിക്കാതെ,പഠിച്ച ഭാഗങ്ങൾ ഓർക്കാൻ ശ്രമിച്ചു..' ഇതായിരുന്നു പഠനരഹസ്യം. ഓരോ ആഴ്ചയും മോക്ക് ടെസ്റ്റുകൾ എഴുതി. ഓരോ വിഷയത്തിനും അവസാനനിമിഷം വായിക്കാൻ ലഘു കുറിപ്പുകൾ തയാറാക്കി. സോഷ്യോളജിയായിരുന്നു ഐച്ഛികവിഷയം. നിശ്ചിതസമയത്തിനുള്ളിൽ വേഗത്തിലെഴുതിയാണ് മെയിൻസിനായി പരിശീലിച്ചത്.
1000ൽ താഴെ റാങ്ക് നേടിയ മറ്റ് മലയാളികൾ
ജി. ഹരിശങ്കർ- 107, ഫെബിൻ ജോസ് തോമസ് (പത്തനാപുരം, കൊല്ലം)-133, വിനീത് ലോഹിതാക്ഷൻ (പെരുമ്പാവൂർ, എറണാകുളം)- 169, അമൃത എസ്. കുമാർ (കാക്കനാട്, എറണാകുളം)- 179, മഞ്ജുഷ ബി. ജോർജ്ജ്- 195, അനുഷ പിള്ള- 202, അഞ്ജിത് എ. നായർ (മലയിൻകീഴ്, തിരുവനന്തപുരം)- 205, അനഘ കെ. വിജയൻ (എറണാകുളം)- 220, നെവിൻ കുരുവിള തോമസ് (തിരുവല്ല)- 225, പി. മഞ്ജിമ (വടകര)- 235, ജേക്കബ് ജെ. പുത്തൻവീട്ടിൽ (മണ്ണന്തല, തിരുവനന്തപുരം)- 246, പാർവതി ഗോപകുമാർ (അമ്പലപ്പുഴ)- 282, ഫാത്തിമ ഷിംനാ പരവത്ത് (കോടൂർ, മലപ്പുറം)- 317, ടി. അഖിൽ (പേരൂർക്കട, തിരുവനന്തപുരം)- 331, ഭരത്കൃഷ്ണ പിഷാരടി (തൃപ്പൂണിത്തുറ) -347, എസ്. അമൃത (കോഴിക്കോട്)- 398, അക്ഷയ് ദിലീപ് (തിരുവനന്തപുരം മുട്ടട)- 439, എസ്. അശ്വിനി- 449, അശ്വതി ശിവരാമൻ- 465, കിരൺ മുരളി (പെരുന്തുരുത്തി)- 468, വി. ലക്ഷ്മി മേനോൻ (മലപ്പുറം)- 477,സ്വാതി എസ്. ബാബു (ശാസ്തമംഗലം, തിരുവനന്തപുരം) -52, അബ്ദുൾഫസൽ (തിരുവനന്തപുരം കവടിയാർ)- 507, ഷിൽജ ജോസ് (കണ്ണൂർ)- 529, പി. ദേവീകൃഷ്ണ (തൃപ്പൂണിത്തുറ)- 559,ജെ.എസ്. ഉർമിള (ചവറ, കൊല്ലം)- 561, അശ്വന്ത് രാജ് (കോഴിക്കോട്)- 577, അങ്കിത (തിരുവല്ല)- 594, മൃദുൽ ദർശൻ (വക്കം)-630, അമൃത സതീപൻ (തൃശൂർ)-638, കെ. സായന്ത് (തലശേരി)- 701, രാഹുൽ രാഘവൻ (കാസർകോട്)- 714, അഞ്ജിത ഹെർബർട്ട് (തെന്മല)- 726, അനുഷ ആർ. ചന്ദ്രൻ (കാഞ്ഞങ്ങാട്)- 791, എസ്. സ്വാതി (കോന്നി)- 827, അക്ഷയ കെ. പവിത്രൻ (തിരുവനന്തപുരം)- 831, നജ്മ എ. സലാം (വർക്കല)- 839, കെ.ആർ. സൂരജ് (കാസർകോട്) -843, എ.എൻ. അഹ്റാസ് (പോത്തൻകോട്)-852, സച്ചിൻ ആനന്ദ് (ഇടുക്കി)-855, രവീൺ കെ. മനോഹരൻ (തിരുവല്ല)-888, ഗോകുൽ കൃഷ്ണ (എറണാകുളം)-895, കാജൽ രാജു (നീലേശ്വരം)- 956.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |