തിരുവനന്തപുരം:സ്ഥാനാർത്ഥികളുടെ വ്യക്തിഹത്യയിലേക്കും സൈബർ ആക്രമണങ്ങളിലേക്കും മുന്നണികൾ തിരിഞ്ഞതോടെ,സംസ്ഥാനത്ത് ഇനി ഒരാഴ്ച മാത്രം നീളുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂർച്ഛയുംകാഠിന്യവുമേറുന്നു. എതിരാളികളെ തറ പറ്റിക്കാനുള്ള വെമ്പലിൽ, ഔചിത്യത്തിന്റെയും, മര്യാദകളുടെയും അതിവരമ്പുകൾ മറികടക്കുന്നു.
മുൻ മന്ത്രിയും വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ.കെ.ശൈലജ സൈബർ ആക്രമണം കടുത്തതോടെ നടപടി ആവശ്യപ്പെട്ട് ഇന്നലെ വീണ്ടും രംഗത്തെത്തി. മോർഫ് ചെയ്ത ഫോട്ടോകൾ ഉപയോഗിച്ച് വ്യക്തിപരമായി അപമാനിക്കുന്നതിനുള്ള സംഘടിത ശ്രമമാണ് യു.ഡി.എഫിലെ ക്രിമിനൽ സംഘം നടത്തുന്നതെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ ഒത്താശയോടെയാണിതെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യമന്ത്രിക്കും മറ്റും നൽകിയ പരാതിയിൽ ശൈലജ ആരോപിച്ചു.ശൈലജയ്ക്കതിരായ അശ്ലീല, സൈബർ ആക്രമണം തടയാൻ യു.ഡി.എഫ് നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ട സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഒരു വിഭാഗം മാദ്ധ്യമങ്ങളും ഇതിന് ഒത്താശ നൽകുകയാണെന്ന് കുറ്റപ്പെടുത്തി.
അതേസമയം,വടകരയിൽ എൽ.ഡി.എഫ് ആസൂത്രണം ചെയ്യുന്ന കള്ള വോട്ടുകൾ തടയണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥരിലും പൊലീസുകാരിലും ഏറെയും ഇടതുപക്ഷ അനുഭാവികളാണെന്ന് ആരോപിക്കുന്ന ഷാഫി, പാനൂരിലെ ബോംബ് സ്ഫോടനവും കരുവാക്കുന്നു.
ആറ്റിങ്ങൽ മണ്ഡലത്തിലെ ഒന്നര ലക്ഷത്തോളം ഇരട്ട വോട്ടുകൾ നീക്കം ചെയ്യണമെന്നാണ് സിറ്റിംഗ് എം.പി അടൂർ പ്രകാശ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആവശ്യം. പരാജയ ഭീതിയിലാണ് ആരോപണമെന്നാണ് എൽ.ഡി.എഫ് സ്ഥാനാത്ഥി വി.ജോയിയുടെ പ്രതികരണം.
തരൂരിനെതിരെ
ബി.ജെ.പി
തിരുവനന്തപുരത്തെ സിറ്റിംഗ് എം.പിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ ശശി തരുർ 2022 ഒക്ടോബറിൽ
ഡൽഹിലെ ഹോട്ടലിൽ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന സുപ്രീം കോടതി അഭിഭാഷകൻ ജയ് ആനന്ദിന്റെ വെളിപ്പെടുത്തൽ ബി.ജെ.പി ദേശീയ തലത്തിൽ ആയുധമാക്കുകയാണ്.പരാതി മൂടി വയ്ക്കാൻ മാദ്ധ്യമ പ്രവർത്തകൻ കരൺ ഥാപ്പർ ശ്രമിച്ചതായും ആരോപണമുയർന്നു. തരൂരും ഥാപ്പറും മറുപടി നൽകണമെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ആവശ്യപ്പെട്ടു .ആരോപണം തിരഞ്ഞെടുപ്പ്
മുന്നിൽക്കണ്ടുള്ളതാണെന്നും യുവതിക്ക് പരാതിയുണ്ടെങ്കിൽ തെളിവുമായി വരട്ടെ എന്നാണ് തരൂരിന്റെ നിലപാട് .
മോദിക്ക് മറുപടി
നൽകി മുഖ്യമന്ത്രി
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി,കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പറഞ്ഞത് തിരഞ്ഞെടുപ്പിന് മുമ്പുള്ള ചില അന്തർ നാടകങ്ങളുടെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു. രണ്ട് കമ്പനികൾ തമ്മിൽ നടന്ന പണമിടപാടിന് വ്യക്തമായ
രേഖകളുണ്ടെന്നും ഇതിൽ ഒരു രഹസ്യവും കണ്ടെത്താനായിട്ടില്ലെന്നുമാണ് ഇന്നലെ മുഖ്യമന്ത്രി പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |