തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്താൻ 30238 വോട്ടിംഗ് യന്ത്രങ്ങൾ സജ്ജമായി. 20 മണ്ഡലങ്ങളിലായി 25231ബൂത്തുകളുണ്ട്. ഇതോടൊപ്പം 32698 വിവിപാറ്റ് യന്ത്രങ്ങളും ഉപയോഗിക്കും.
എട്ടു ജില്ലകളിലെ എല്ലാ ബൂത്തുകളിലും വോട്ട്നടപടികൾ സമ്പൂർണമായി വെബ്ക്യാമറയിൽ പകർത്തും. വെബ് കാസ്റ്റിംഗ് മറ്റ് ആറു ജില്ലകളിൽ നാലിൽ മൂന്ന് ബൂത്തുകളിൽ മാത്രമായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. എന്നാൽ ഈ ജില്ലകളിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും.
തിരുവന്തപുരം,തൃശൂർ,പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർകോട് എന്നീ ജില്ലകളിലാണ് സമ്പൂർണ വെബ് കാസ്റ്റിംഗ്.
വോട്ടെടുപ്പിന് മുമ്പ് മൂന്ന് തവണയാണ് വോട്ടിംഗ് യന്ത്രങ്ങൾ പരിശോധിക്കുക. മത്സരിക്കുന്ന പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടത്തുക. മാർച്ച് 27നായിരുന്നു ആദ്യ പരിശോധന.രണ്ടാം പരിശോധന ഇന്നലെ നടത്തി.വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പായി മോക്ക് ടെസ്റ്റാണ് ഇനി നടത്തുക. അൻപത് വോട്ടിട്ടാണ് മോക്ക് വോട്ടിംഗ് നടത്തുക. അതെല്ലാം നീക്കം ചെയ്തശേഷമാണ് യഥാർത്ഥ വോട്ടെടുപ്പ് നടത്തുക.
ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകൾക്ക് പുറത്തും കാമറ സ്ഥാപിക്കും.
ബൂത്ത് പിടിത്തം, പണവിതരണം, കള്ള വോട്ട് ചെയ്യൽ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏർപ്പെടുത്തുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. തത്സമയ നിരീക്ഷണത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലുമാണ് കൺട്രോൾ റൂമുകൾ സജ്ജമാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |